ADVERTISEMENT

പാരിസ്∙ ഫ്രഞ്ച് ഫുട്ബോളിൽ ലീഗ് മത്സരങ്ങൾക്കിടെ കാണികൾ മത്സരം തടസ്സപ്പെടുത്തുന്ന പതിവ് തുടരുന്നു. ലീഗ് വണ്ണിൽ ഇത്തവണ ആരാധകർ താരങ്ങൾക്കു നേരെ കുപ്പിയേറു നടത്തിയതിനെ തുടർന്ന് ലിയോൺ – മാഴ്സെ മത്സരം കിക്കോഫിനുശേഷം അധികം വൈകാതെ ഉപേക്ഷിച്ചു. മത്സരം ആരംഭിച്ച് അഞ്ച് മിനിറ്റ് പോലും പിന്നിടും മുൻപാണ് ഗാലറിയിൽനിന്ന് താരങ്ങളെ ലക്ഷ്യമിട്ട് കുപ്പിയേറുണ്ടായത്. മാഴ്സെയുടെ ഫ്രഞ്ച് താരം ദിമിത്ര പായെറ്റ് ഏറുകൊണ്ട് വീണതോടെ മത്സരം തടസ്സപ്പെട്ടു. ഇതിനു പിന്നാലെ മത്സരം ഉപേക്ഷിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

കാണികളുടെ കുപ്പിയേറിനെ തുടർന്ന് റഫറി റൂഡി ബുക്വെറ്റ് ഇരു ടീമുകളെയും ഡ്രസിങ് റൂമിലേക്ക് പറഞ്ഞയച്ചു. ദീർഘ നേരത്തെ കാത്തിരിപ്പിനുശേഷം ലിയോൺ താരങ്ങൾ ഗ്രൗണ്ടിലിറങ്ങിയെങ്കിലും, മാഴ്സെ താരങ്ങൾ കളി തുടരാൻ വിസമ്മതിച്ചതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. മത്സരം നിർത്തിവച്ച് രണ്ടു മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ഉപേക്ഷിക്കുന്നതായി അധികൃതർ അറിയിച്ചത്.

ഈ സീസണിൽ ഇതു രണ്ടാം തവണയാണ് മാഴ്സെ താരം ദിമിത്ര പായെറ്റിനുനേരെ ഗാലറിയിൽനിന്ന് കാണികളുടെ ആക്രമണമുണ്ടാകുന്നത്. ഓഗസ്റ്റിൽ മാഴ്സെയും നീസും തമ്മിലുള്ള മത്സരത്തിനിടെയാണ് ഇതിനു മുൻപ് പായെറ്റിനെ ലക്ഷ്യമിട്ട് ഗാലറിയിൽനിന്ന് കുപ്പിയേറുണ്ടായത്. അന്ന് പായെറ്റ് കുപ്പിയെടുത്ത് ഗാലറിയിലേക്ക് തിരികെയെറിഞ്ഞതോടെ പ്രകോപിതരായ കാണികൾ ഗ്രൗണ്ടിലിറങ്ങിയിരുന്നു.

അന്നും മത്സരം ഉപേക്ഷിച്ചതിനെ തുടർന്ന് നീസിന്റെ രണ്ടു പോയിന്റ് വെട്ടിക്കുറച്ചാണ് ഫ്രഞ്ച് ഫുട്ബോൾ അധിക‍ൃതർ പ്രശ്നം പരിഹരിച്ചത്. ഗാലറിയിലേക്ക് കുപ്പി തിരികെയെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചതിന് ദിമിത്രി പായെറ്റിന് ഒരു മത്സരത്തിൽനിന്ന് വിലക്കും ഏർപ്പെടുത്തി.

‘ഫുട്ബോളിന്റെ ചരിത്രത്തിലെ കറുത്ത ദിനം’ എന്നാണ് സംഭവ വികാസങ്ങളെ മാഴ്സെ പ്രസിഡന്റ് പാബ്ലോ ലോൻഗോരിയ വിശേഷിപ്പിച്ചത്. ഈ സംഭവം ദിമിത്രി പായെറ്റിനെ മാനസികമായും തളർത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി.

‘ഞങ്ങൾ എല്ലാ രീതിയിലുമുള്ള അക്രമങ്ങൾക്ക് എതിരാണ്. ഇത്തരം അക്രമങ്ങൾ എല്ലാവരെയും പ്രതികൂലമായി ബാധിക്കും. ഫുട്ബോളിനെ സ്നേഹിക്കുന്ന ആർക്കും ഇന്നത്തെ സംഭവങ്ങളെ അനുകൂലിക്കാനാകുമെന്ന് തോന്നുന്നില്ല. ഈ അക്രമങ്ങൾ ദിമിത്രിയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഡ്രസിങ് റൂമിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകേണ്ടി വന്നു’ – ലോൻഗോരിയ പറഞ്ഞു.

English Summary: Dimitri Payet struck by bottle, Lyon-Marseille Ligue 1 match abandoned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com