ADVERTISEMENT

മഡ്രിഡ്∙ മുഖ്യ പരിശീലകൻ‌ ഒലെ ഗുണ്ണാർ സോൾഷ്യറിനെ പുറത്താക്കിയതിനു പിന്നാലെ യുവേഫ ചാംപ്യൻസ് ലീഗ് മത്സരത്തിന് ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് തകർപ്പൻ ജയത്തോടെ പ്രീക്വാർട്ടറിൽ. സ്പാനിഷ് ക്ലബ് വിയ്യാ റയലിനെയാണ് യുണൈറ്റഡ് വീഴ്ത്തിയത്. വിയ്യാ റയലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് യുണൈറ്റഡിന്റെ വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ (78), ജെയ്ഡൻ സാ‍ഞ്ചോ (90) എന്നിവരാണ് ഗോളുകൾ നേടിയത്.

ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയുടെ രണ്ട് തകർപ്പൻ സേവുകളും യുണൈറ്റഡിന് തുണയായി. വിജയത്തോടെ അഞ്ച് കളികളിൽനിന്ന് 10 പോയിന്റ് നേടിയാണ് ഗ്രൂപ്പ് എഫിൽനിന്ന് യുണൈറ്റഡ് പ്രീക്വാർട്ടർ ഉറപ്പാക്കിയത്. എല്ലാ ടീമുകൾക്കും ഓരോ മത്സരം ശേഷിക്കെ ഏഴു പോയിന്റുമായി വിയ്യാ റയൽ രണ്ടാം സ്ഥാനത്തുണ്ട്. ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് അറ്റലാന്റയെ യങ് ബോയ്സ് 3–3ന് സമനിലയിൽ തളച്ചതാണ് അവർക്ക് തുണയായത്. അവസാന മത്സരത്തിൽ ജയിച്ചാൽ വിയ്യാ റയലിന് മുന്നേറാം.

∙ ചെൽസി കടന്നു

ഗ്രൂപ്പ് എച്ചിൽ കരുത്തരായ യുവെന്റസിനെതിരെ തകർപ്പൻ വിജയത്തോടെ നിലവിലെ ചാംപ്യൻമാരായ ചെൽസിയും പ്രീക്വാർട്ടർ ഉറപ്പാക്കി. ഏകപക്ഷീയമായിപ്പോയ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ചെൽസി യുവെയെ വീഴ്ത്തിയത്. ട്രെവോ കാലോബ (25), റീസ് ജയിംസ് (55), ഹഡ്സൻ ഒഡോയ് (58), തിമോ വെർണർ (90+5) എന്നിവരാണ് ചെൽസിക്കായി ഗോൾ നേടിയത്.

വിജയത്തോടെ അഞ്ച് കളികളിൽനിന്ന് 12 പോയിന്റോടെയാണ് ചെൽസി പ്രീക്വാർട്ടർ ഉറപ്പാക്കിയത്. 12 പോയിന്റുള്ള യുവെന്റസ് നേരത്തേതന്നെ പ്രീക്വാർട്ടർ ഉറപ്പാക്കിയിരുന്നു. അവസാന മത്സരത്തിൽ സെനിത് സെന്റ് പീറ്റേഴ്സ്ബർഗിനെ തോൽപ്പിക്കാനായാൽ ചെൽസിക്ക് ഒന്നാം സ്ഥാനം നിലനിർത്തി മുന്നേറാം. യുവെയ്ക്ക് അവസാന മത്സരത്തിൽ എതിരാളി ദുർബലരായ മാൽമോ എഫ്എഫാണ്.

∙ തുല്യരുടെ ഗ്രൂപ്പ് ജി

ഗ്രൂപ്പ് ജിയിൽ പ്രീക്വാർട്ടർ പ്രവേശത്തിനുള്ള പോരാട്ടം കൂടുതൽ ആവേശകരമാക്കി ഫ്രഞ്ച് ക്ലബ് ലീലിനും സ്പാനിഷ് ക്ലബ് സെവിയ്യയ്ക്കും വിജയം. ലീൽ ആർബി സാൽസ്ബർഗിനെ എതിരില്ലാത്ത ഒരു ഗോളിനും സെവിയ്യ വോൾഫ്സ്ബർഗിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും തോൽപ്പിച്ചു.

ഓരോ മത്സരം ശേഷിക്കെ അഞ്ച് മത്സരങ്ങളിൽനിന്ന് എട്ടു പോയിന്റുമായി ലീലാണ് ഗ്രൂപ്പിൽ മുന്നിൽ. സാൽസ്ബർഗിന് ഏഴ്, സെവിയയ്ക്ക് 6, വോൾഫ്സ്ബർഗിന് 5 എന്നിങ്ങനെയാണ് മറ്റു ടീമുകളെ പോയിന്റ് നില. എല്ലാവർക്കും പ്രതീക്ഷയുണ്ടെന്ന് അർഥം.

∙ ബയൺ കുതിപ്പ്, ബാർസ കുരുങ്ങി

ഗ്രൂപ്പ് ഇയിൽ തുടർച്ചയായ അഞ്ചാം ജയത്തോടെ ജർമൻ ചാംപ്യൻമാരായ ബയൺ മ്യൂണിക്ക് ആധിപത്യം ഊട്ടിയുറപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഡൈനാമോ കീവിനെയാണ് ബയൺ വീഴ്ത്തിയത്. റോബർട്ടോ ലെവൻഡോവ്സ്കി (14), കിങ്സ്‌ലി കോമൻ (42) എന്നിവരാണ് ഗോൾ നേടിയത്. ഡൈനാമോ കീവിന്റെ ആശ്വാസഗോൾ ഹർമാഷ് 70–ാം മിനിറ്റിൽ നേടി.

അതേസമയം, ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ബാർസിലോനയെ ബെൻഫിക സമനിലയിൽ തളച്ചു. ബാർസയുടെ തട്ടകത്തിൽ നടന്ന മത്സരത്തിലാണ് ബെൻഫിക അവരെ ഗോൾരഹിത സമനിലയിൽ തളച്ചത്. ഇതോടെ, ബാർസയുടെ നോക്കൗട്ട് പ്രതീക്ഷകൾ മങ്ങി. അവസാന മത്സരത്തിൽ കരുത്തരായ ബയൺ മ്യൂണിക്കിനെ തോൽപ്പിച്ചാൽ മാത്രമേ ബാർസയ്ക്ക് മുന്നേറാനാകൂ. അല്ലെങ്കിൽ അവസാന മത്സരത്തിൽ ബെൻഫിക്ക ഡൈനാമോ കീവിനോട് ജയിക്കാതിരിക്കണം!

വിജയത്തോടെ ബയണിന് അഞ്ച് കളികളിൽനിന്ന് 15 പോയിന്റായി. ഇവർ നേരത്തേതന്നെ പ്രീക്വാർട്ടർ ഉറപ്പാക്കിയിരുന്നു. ബാർസയ്ക്ക് അഞ്ച് കളികളിൽനിന്ന് ഏഴു പോയിന്റുണ്ട്. അവസാന മത്സരത്തിൽ ബാർസ തോൽക്കുകയും അഞ്ച് കളികളിൽനിന്ന് 5 പോയിന്റുള്ള ബെൻഫിക്ക ജയിക്കുകയും ചെയ്താൽ ബെൻഫിക്ക നോക്കൗട്ടിലെത്തും. ബാർസ പുറത്താകുകയും ചെയ്യും. ബെൻഫിക്ക തോൽക്കുകയോ സമനിലയിൽ കുരുങ്ങുകയോ ചെയ്താൽ ബാർസയ്ക്ക് മത്സരഫലം നോക്കാതെ തന്നെ മുന്നേറാം.

English Summary: UEFA Champions League 2021-22 - Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com