ADVERTISEMENT

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിലെ ബേബിയാണ് 19 വയസ്സുകാരി മനീഷ കല്യാൺ. പക്ഷേ ഫിഫ ലോക റാങ്കിങ്ങിൽ ആദ്യ 10 സ്ഥാനങ്ങളിലുള്ള ഏതെങ്കിലും ടീമിനെതിരെ ഇന്ത്യയുടെ കന്നി ഗോൾ വന്നത് ആ ബേബിയുടെ ഇടതു കാലിൽ നിന്നാണ്. മധ്യവരയ്ക്കരികെ പ്യാരി സാസിയിൽനിന്നു പന്ത് സ്വീകരിച്ച് ഇടതു വിങ്ങിലൂടെ മുന്നേറി ബ്രസീൽ ടീമിന്റെ പ്രതിരോധക്കോട്ട തകർത്ത ഈ പഞ്ചാബുകാരിക്കു മുൻപിൽ ചരിത്രം വഴിമാറിയിരിക്കുന്നു.

ഹോഷിയാർപുർ ജില്ലയിലെ മുഗോവൾ ഗ്രാമത്തിൽ നിന്നുള്ള മനീഷയ്ക്ക് മലയാളി ബന്ധമുണ്ട്. ഗോകുലം കേരള എഫ്സിയുടെ വനിതാ ടീം അംഗമാണ് മനീഷ. കഴിഞ്ഞ മൂന്നു വർഷമായി ഗോകുലം ടീമിനൊപ്പം ഇന്ത്യൻ വിമൻസ് ലീഗ് കളിക്കാൻ മനീഷയുണ്ട്. ഈ വർഷം ജോർദാനിൽ നടന്ന എഎഫ്സി വിമൻസ് ക്ലബ് ചാംപ്യൻഷിപ്പിൽ ഉസ്ബെക്കിസ്ഥാൻ ക്ലബായ എഫ്സി ബുന്യോദ്കറിനെതിരെ മനീഷ ഗോൾ നേടിയിരുന്നു. അതോടെ എഎഫ്സി ചാംപ്യൻഷിപ്പിൽ ആദ്യമായി ഗോൾ നേടിയ ഇന്ത്യൻ വനിതാ താരം എന്ന നേട്ടവും സ്വന്തമായി. ഗോൾ നേട്ടത്തിന്റെ ആവേശത്തിൽ ബ്രസീലിൽ നിന്ന് മനീഷ കല്യാൺ സംസാരിക്കുന്നു.

? ലോക ഫുട്ബോളിലെ അതികായരായ ബ്രസീലിനെതിരെ ഗോൾ. എന്തു തോന്നുന്നു?

ബ്രസീലിനെതിരെ കളിക്കാൻ സാധിച്ചതു തന്നെ സ്വപ്ന സാക്ഷാത്കാരമാണ്. ഗോൾ നേടാനായത് അതിനുമപ്പുറം സന്തോഷം. മത്സരത്തിൽ തോൽവി വഴങ്ങി. പക്ഷേ ബ്രസീലിന്റെ ഇതിഹാസ താരം ഫോമിഗയ്ക്ക് ഒപ്പം അതേ ഗ്രൗണ്ടിൽ കളിക്കാനായതു വലിയ കാര്യം.

? മത്സരത്തിൽ നിന്നുള്ള അനുഭവങ്ങൾ

ബ്രസീലിനെതിരെ അതേ നിലവാരത്തിൽ കളിക്കാൻ സാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ ഫീൽഡിൽ എത്തിയപ്പോൾ അതെല്ലാം മാറി. അടുത്ത മത്സരങ്ങളിൽ നന്നായി കളിക്കാൻ പ്രചോദനമാണ് ഈ മത്സരം. ഏഷ്യൻ കപ്പിലേക്കു പോകുന്ന ടീമിന് ഏറെ ഗുണം ചെയ്യുന്ന മത്സരമായി ഇത്.

? ഫുട്ബോളിലേക്കുള്ള വരവ്

13 വയസ്സ് വരെ അത്‌ലറ്റിക്സ് ആയിരുന്നു മേഖല. അന്നത്തെ പരിശീലകൻ ബ്രഹ്മ് ആണ് ഫുട്ബോളിലേക്ക് വഴിതിരിച്ചു വിട്ടത്. ഫുട്ബോളിലെ ടീം വർക്ക് ഏറെ ഇഷ്ടപ്പെട്ടു.

English Summary: Interview With Manisha Kalyan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com