ഇൻജറിയിൽ വീണു! ദേശീയ സീനിയർ വനിതാ ഫുട്ബോളിൽ കേരളത്തിനു തോൽവി
Mail This Article
കോഴിക്കോട് ∙ ദേശീയ സീനിയർ വനിതാ ഫുട്ബോളിൽ കേരളത്തിന് ഇൻജറി ടൈം ഷോക്ക് ! മിസോറമിന്റെ സ്പീഡ് ഗെയിമിനെ പ്രതിരോധിച്ചും ഗോളുകൾക്കു മറുപടി കൊടുത്തും മത്സരത്തിന്റെ 90 മിനിറ്റും കേരളം പിടിച്ചുനിന്നു. ഒടുവിൽ, ഇൻജറി ടൈമിന്റെ 3–ാം മിനിറ്റിൽ സമനിലപ്പൂട്ട് പൊട്ടിച്ച ഗോളുമായി മിസോറം ജയിച്ചുകയറി (3–2). മത്സരത്തിന്റെ 18–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി മിസോറം പാഴാക്കി. 39–ാം മിനിറ്റിൽ മിസോറമിന് അനുകൂലമായി വീണ്ടും പെനൽറ്റി. ഗ്രേസ് ലാൽറംപാരിക്കു പിഴച്ചില്ല (1–0).
ഒരു ഗോൾ വീണതോടെ ഉണർന്നു കളിച്ച കേരളത്തിനായി 44–ാം മിനിറ്റിൽ കെ.വി.അതുല്യ സമനില ഗോൾ നേടി. വലതുവിങ്ങിൽ നിന്നു തൊടുത്ത ലോങ് റേഞ്ചർ മിസോറം ഗോളിയെ കബളിപ്പിച്ചു വലയിലെത്തി. തൊട്ടടുത്ത മിനിറ്റിൽ ഇടതുവിങ്ങിൽ ബോക്സിനു പുറത്തുനിന്നുള്ള ഫെമിന രാജിന്റെ ഷോട്ട് ഗോളായി. പകുതിസമയത്ത് കേരളത്തിന് 2–1 ലീഡ്.
79–ാം മിനിറ്റിൽ ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ മിസോറം സ്ട്രൈക്കർ എലിസബത്ത് വൻലാൽമാവിയുടെ ഷോട്ട് ഗോളായി. അവസാന മിനിറ്റിൽ മിസോറം സ്ട്രൈക്കർ ലാൽനുൻസിയാമി കേരള ഗോൾകീപ്പർ കെ.നിസരിയെ മറികടന്നു ഗോൾ നേടി. 4 ടീമുകളുടെ ഗ്രൂപ്പിൽ നിന്ന് ഒരു ടീം മാത്രമേ ക്വാർട്ടറിൽ പ്രവേശിക്കൂ എന്നിരിക്കെ കേരളത്തിന്റെ സാധ്യത മങ്ങി. 30ന് ഉത്തരാഖണ്ഡിനെതിരെയാണു കേരളത്തിന്റെ അടുത്ത മത്സരം.
ഒൻപതടിച്ച് ഒഡീഷയും ഛത്തീസ്ഗഡും
കോഴിക്കോട്/ കണ്ണൂർ/ മലപ്പുറം∙ ദേശീയ സീനിയർ വനിതാ ഫുട്ബോളിന്റെ ആദ്യദിനം മൈതാനങ്ങളിൽ ഗോൾമഴ. ഒഡീഷയും ഛത്തീസ്ഗഡും 9 –0 എന്ന സ്കോറിനാണ് എതിരാളികളെ തോൽപിച്ചത്. രാവിലെ നടന്ന മത്സരത്തിൽ മധ്യപ്രദേശ് ഉത്തരാഖണ്ഡിനെ 4–1നു തോൽപിച്ചു. ആന്ധ്രാപ്രദേശിനെ ഒഡീഷ ഗോൾമഴയിൽ മുക്കി (9–0). ഹരിയാന 4–0നു ഗുജറാത്തിനെ കീഴടക്കി.
മേഘാലയയെ 4–0നു തോൽപിച്ച്, നിലവിലെ ചാംപ്യൻമാരായ മണിപ്പുർ തുടക്കം ഉജ്വലമാക്കി. ദാമൻ ദിയു 2–0ന് പുതുച്ചേരിയെ വീഴ്ത്തി. ഛത്തീസ്ഗഡ് 9–0ന് ദാദ്ര നഗർ ഹവേലിയെയാണ് പരാജയപ്പെടുത്തിയത്. വിവിധ സ്റ്റേഡിയങ്ങളിലായി ഇന്ന് 8 മത്സരങ്ങൾ നടക്കും.
English Summary: Women's National Football Championship: Kerala vs Mizoram