പുതുച്ചേരിയെ വീഴ്ത്തി കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ
Mail This Article
കൊച്ചി ∙ പുതുച്ചേരിയെന്ന ചെറുകടമ്പ അനായാസം ഗോളടിച്ചു മറികടന്ന കേരളം പ്രതീക്ഷ തെറ്റിക്കാതെ സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടിലേക്ക്. ദക്ഷിണ മേഖലാ ഗ്രൂപ്പ് ബി യോഗ്യതാ റൗണ്ടിലെ അവസാന പോരിൽ പുതുച്ചേരിയെ കേരളം വീഴ്ത്തിയത് 4–1ന്. 3 കളികളിലായി 17 ഗോളടിച്ചു കൂട്ടിയ കേരളം ഇന്നലെ ഒരു ഗോൾ വഴങ്ങിയതു മാത്രമായിരുന്നു അപ്രതീക്ഷിതം. ജനുവരിയിൽ മലപ്പുറം മഞ്ചേരിയിലും കോഴിക്കോട്ടുമായാണു ഫൈനൽ റൗണ്ട് പോരാട്ടങ്ങൾ. 6 വട്ടം ജേതാക്കളായ കേരളം ഏറ്റവുമൊടുവിൽ സന്തോഷ് ട്രോഫിയിൽ മുത്തമിട്ടത് 2018ലാണ്.
കേരളത്തിനുവേണ്ടി നിജോ ഗിൽബർട്ട് (21’–പെനൽറ്റി), അർജുൻ ജയരാജ് (24), പി.എൻ.നൗഫൽ (55), വി.ബുജൈർ (57) എന്നിവർ ഗോളടിച്ചപ്പോൾ പുതുച്ചേരിയുടെ മറുപടി ആൻസന്റെ (39) ഗോളിൽ ഒതുങ്ങി. ഫൈനൽ റൗണ്ടിലെത്താൻ പുതുച്ചേരിക്കെതിരെ സമനില മാത്രം വേണ്ടിയിരുന്ന കേരളം പക്ഷേ, തുടക്കം മുതൽ ആക്രമിച്ചാണു കളിച്ചത്. ദുർബലരായ ആൻഡമാൻ, ലക്ഷദ്വീപ് ടീമുകളെക്കാൾ സംഘടിതമായി പുതുച്ചേരി കളിച്ചെങ്കിലും കേരളം എല്ലാ മേഖലയിലും മികച്ചു നിന്നു. ഫിനിഷിങ് പിഴവുകൾ പക്ഷേ, 3–ാം മത്സരത്തിലും കേരളം തുടർന്നപ്പോൾ മികച്ച ചില അവസരങ്ങൾ ഗോളിലെത്താതെ പറന്നുപോയി.
കേരളത്തിന്റെ ആദ്യ ഗോൾ പിറന്നതു പെനൽറ്റിയിലൂടെ. മുഹമ്മദ് സഫ്നാദിനെ പുതുച്ചേരി ഗോളി പ്രേംകുമാർ വീഴ്ത്തിയതിനു ലഭിച്ച സ്പോട് കിക്ക് നിജോ (21’) വലയിലാക്കി. 3 മിനിറ്റിനകം കേരളത്തിന്റെ 2–ാം ഗോൾ. പുതുച്ചേരി പ്രതിരോധം കീറിപ്പിളർന്നു ബോക്സിലേക്കു പാഞ്ഞുകയറിയ അർജുന്റെ മിന്നലടി. കേരളത്തിന്റെ പ്രതിരോധപ്പിഴവിലൂടെയാണു പുതുച്ചേരി ഗോളിലെത്തിയത്. ആൻസന്റെ തകർപ്പൻ ഷോട്ട് കേരള ഗോൾകീപ്പർ വി.മിഥുന് ഒരവസരവും നൽകിയില്ല. 2–ാം പകുതിയിൽ അർജുന്റെ ‘ടെയ്‌ലർ മെയ്ഡ്’ ക്രോസിൽനിന്നു നൗഫലിന്റെ ഗോൾ. പിന്നാലെ ബുജൈറും ലക്ഷ്യം കണ്ടു.
English Summary: Kerala vs Puducherry Santosh trophy footbal match, live