സിറ്റി, ആർസനൽ, ചെൽസി, ടോട്ടനം ജയിച്ചു
Mail This Article
ലണ്ടൻ ∙ ക്രിസ്മസ് സമ്മാനപ്പെട്ടികൾ തുറക്കുന്ന ബോക്സിങ് ഡേയിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ബോക്സ് നിറഞ്ഞ് ഗോളുകൾ. ക്രിസ്മസിന്റെ പിറ്റേന്നു നടന്ന 5 കളികളിലായി വീണത് 25 ഗോളുകൾ. മാഞ്ചസ്റ്റർ സിറ്റി–ലെസ്റ്റർ സിറ്റി മത്സരത്തിലാണ് കൂടുതൽ ഗോളുകൾ– 9 എണ്ണം. സിറ്റി ജയിച്ചത് 6–3ന്. റഹീം സ്റ്റെർലിങ് ഇരട്ടഗോൾ നേടി. കെവിൻ ഡിബ്രൂയ്നെ, റിയാദ് മഹ്റെസ്, ഇൽകായ് ഗുണ്ടോവാൻ, അയ്മെറിക് ലപോർട്ട് എന്നിവരും ലക്ഷ്യം കണ്ടു. ആദ്യ പകുതിയിൽ സിറ്റി 4–0നു മുന്നിലായിരുന്നു. 2–ാം പകുതിയുടെ തുടക്കത്തിൽ 3 ഗോളുകൾ തിരിച്ചടിച്ച് ലെസ്റ്റർ മത്സരം ആവേശകരമാക്കി. ജയത്തോടെ 19 കളികളിൽ 47 പോയിന്റുമായി സിറ്റി ഒന്നാം സ്ഥാനത്തു തുടരുന്നു. 18 കളികളിൽ 41 പോയിന്റുമായി ലിവർപൂൾ രണ്ടാമത്.
ടോപ് ഫൈവിൽ ഇവർക്കു പിന്നിലുള്ള ചെൽസി, ആർസനൽ, ടോട്ടനം എന്നിവരും ജയം കണ്ടു. ചെൽസി ആസ്റ്റൻ വില്ലയെ 3–1നു തോൽപിച്ച മത്സരത്തിൽ ജോർജീഞ്ഞോ ഇരട്ടഗോൾ നേടി. രണ്ടും പെനൽറ്റിയിലൂടെ. റൊമേലു ലുക്കാകുവും ലക്ഷ്യം കണ്ടു. ആർസനൽ 5–0ന് നോർവിച് സിറ്റിയെ തകർത്ത കളിയിൽ ബുകായോ സാക ഇരട്ടഗോൾ നേടി. ടോട്ടനം ക്രിസ്റ്റൽ പാലസിനെ 3–0നു വീഴ്ത്തിയ കളിയിൽ ഗോളടിച്ചത് ഹാരി കെയ്ൻ, ലൂക്കാസ്, സൺ ഹ്യൂങ് മിൻ. സതാംപ്ടൻ 3–2ന് വെസ്റ്റ് ഹാമിനെ തോൽപിച്ചു.