ADVERTISEMENT

മഡ്ഗാവ്∙ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ഇന്നു നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്സ് – മുംബൈ സിറ്റി എഫ്‍സി മത്സരം മാറ്റിവച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വാസ്കോയിലെ തിലക് മൈതാനിയിലാണ് മത്സരം നടക്കേണ്ടിയിരുന്നത്. മത്സരത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. ഇന്നലെ നടക്കേണ്ടിയിരുന്ന എടികെ മോഹൻ ബഗാൻ – ബെംഗളൂരു എഫ്‍സി മത്സരവും കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചിരുന്നു.

കേരളാ ബ്ലാസ്റ്റേഴ്സ് നിരയിൽ കളത്തിലിറക്കാൻ താരങ്ങളെ തികയില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മത്സരം മാറ്റിവയ്ക്കുന്നതെന്ന് ഐഎസ്എൽ അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഐഎസ്എലിലെ മെഡിക്കൽ ടീമുമായി നടത്തിയ ചർച്ച പ്രകാരമാണ് മത്സരം മാറ്റിയതെന്നാണ് അറിയിപ്പ്. കേരള ബ്ലാസ്റ്റേഴ്സ് നിരയിലെ താരങ്ങളുടെയും പരിശീലകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് മെഡിക്കൽ സംഘവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഐഎസ്എൽ അധികൃതർ വ്യക്തമാക്കി.

∙ മത്സരം മാറ്റിയത് കടുത്ത വിമർശനങ്ങൾക്കിടെ

മൂന്നു ദിവസമായി പരിശീലനമില്ലാതെ, ഹോട്ടൽ മുറിയിൽ അടച്ചുപൂട്ടിക്കഴിയുന്ന കേരള ബ്ലാസ്റ്റേഴ്സിനെ കഴിഞ്ഞ ദിവസങ്ങളിലെല്ലാം പരിശീലനം നടത്തിയ മുംബൈ സിറ്റി എഫ്സിക്കെതിരെ രംഗത്തിറക്കാനുള്ള നീക്കം കടുത്ത വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. ബ്ലാസ്റ്റേഴ്സ് താമസിക്കുന്ന ഹോട്ടലിൽ ഏതാനും ജീവനക്കാർക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു ടീം അപ്പാടെ ‘ലോക്ഡൗണിൽ’ ആണ്. കഴിഞ്ഞ ബുധൻ രാത്രി ഒഡീഷയ്ക്കെതിരെ ജയിച്ചതിനുശേഷം കളിക്കാർ പുറത്തിറങ്ങിയിട്ടില്ല. പന്തു തട്ടിയിട്ടില്ല. ജിം ഉപയോഗിച്ചിട്ടില്ല. എല്ലാവരും മുറികൾക്കുള്ളിലാണ്. ബോറടി മാറ്റാൻപോലും ഒരു മുറിയിൽനിന്നു മറ്റൊന്നിലേക്കു പോകാൻ പാടില്ല. ഈ സാഹചര്യത്തിൽ മത്സരം നടത്താനുള്ള നീക്കമാണ് വിമർശിക്കപ്പെട്ടത്.

ഓരോ കളിക്കാരും അവരവരുടെ മുറിയിൽ അടച്ചിരിക്കേണ്ട സാഹചര്യം കോച്ചിനും അദ്ദേഹത്തിന്റെ സപ്പോർട്ട് ടീമിനും ബാധകമാണ്. 3 ദിവസമായി ടീം മീറ്റിങ് ചേർന്നിട്ടില്ല. എതിരാളിയുടെ വിഡിയോ ദൃശ്യങ്ങൾ കണ്ടുള്ള വിശകലനം സാധ്യമായിട്ടില്ല. കോച്ചിനും സഹപ്രവർത്തകർക്കും സീനിയർ കളിക്കാരുമായി ചർച്ചകളും നടത്താനായില്ല.

ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ 9 ടീം പരിശീലനമില്ലാതെ ‘ക്യാംപ് ലോക്ഡൗൺ’ അനുഭവിക്കുകയാണ്. പരിശീലനം സാധ്യമായ ടീമും പൂട്ടിയിടപ്പെട്ട ടീമും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യം കളിക്കളത്തിലെ അനീതിയാകുമെന്ന് അഭിപ്രായമുയർന്നിരുന്നു. ഇതിനിടെ, എടികെ മോഹൻ ബഗാന്റെ മത്സരം മാത്രം മാറ്റിവയ്ക്കുന്ന രീതിയും വിമർശിക്കപ്പെട്ടു. എഫ്‍സി ഗോവയുടെ എഡു ബേഡിയ ഇക്കാര്യത്തിലുള്ള അഭിപ്രായവ്യത്യാസം തുറന്നുപ്രകടിപ്പിക്കുകയും ചെയ്തു.

കളിക്കാർ കളത്തിലിറങ്ങാനുള്ള മാനസികാവസ്ഥയിലല്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമോവിച്ചും അറിയിച്ചിരുന്നു.

‘ഇവിടെ ആരും ഫുട്ബോളിനെക്കുറിച്ചു സംസാരിക്കുന്നില്ല. കോവിഡിനെക്കുറിച്ചും ടീം ക്യാംപിൽ അതു പരത്തുന്ന ഭീഷണിയെക്കുറിച്ചുമാണു ചർച്ച. ഇവിടെ കളിക്കാരുടെ ജീവിതപങ്കാളികളും കുട്ടികളുമുണ്ട്. ഒരാൾ ഗർഭിണിയുമാണ് (ഡിഫൻഡർ എനെസ് സിപോവിച്ചിന്റെ ഭാര്യ). മുറിക്കുള്ളിൽ പൂട്ടിയിടപ്പെട്ട കളിക്കാർ പരിശീലനമില്ലാതെ കളത്തിലിറങ്ങിയാൽ അതു നല്ല ഫുട്ബോളാവില്ല. പരുക്കുകൾ മാത്രമാവും ഫലം. അതു കളിക്കാരുടെ പ്രഫഷനൽ ജീവിതത്തെ ബാധിക്കും. സംഘാടകർ ഉചിതമായതു ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്. കളിക്കാർ മത്സരത്തിനുള്ള മാനസികാവസ്ഥയിലല്ല.’ – വുക്കൊമനോവിച്ച് പറഞ്ഞു. ഇതിനു പിന്നാലെയാണ് മത്സരം മാറ്റിയത്.

English Summary: Kerala Blasters FC vs Mumbai City FC game postponed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com