ADVERTISEMENT

മുംബൈ ∙ വനിതാ ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ സാധ്യതയ്ക്കും ലോകകപ്പ് മോഹത്തിനും മേലെ ഇടിത്തീയായി കോവിഡ്. ടീമിലെ 12 കളിക്കാർക്കു കോവിഡ് സ്ഥിരീകരിച്ചതിനാൽ ചൈനീസ് തായ്പെയിക്കെതിരെയുള്ള നിർണായക ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയ്ക്കു ടീമിനെ ഇറക്കാനായില്ല. ഇന്നലെ രാത്രി 7.30നു നടക്കേണ്ടിയിരുന്ന മത്സരം കിക്കോഫിനു തൊട്ടു മുൻപ് ഉപേക്ഷിച്ചതോടെ ഇന്ത്യ ടൂർണമെന്റിൽനിന്നു പുറത്തായി. ഇന്ത്യയുടെ മുൻ മത്സരഫലങ്ങളും അസാധുവായി. 

ടൂർണമെന്റ് മുൻനിശ്ചയിച്ച പോലെ തുടരുമെന്നു സംഘാടകർ അറിയിച്ചു. ടൂർണമെന്റ് നിയമമനുസരിച്ച് ഒരു ടീമിൽ 13 പേരെങ്കിലും പൂർണ ആരോഗ്യത്തോടെ കളിക്കാൻ സജ്ജരല്ലെങ്കിൽ മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിക്കും. ജൈവസുരക്ഷാ വലയത്തിൽ മുംബൈയിലെയും പുണെയിലെയും 3 വേദികളിലായി നടക്കുന്ന ടൂർണമെന്റിനിടെ ഇന്ത്യൻ ടീമിൽ പരക്കെ കോവിഡ് പിടിപെട്ടതിനെച്ചൊല്ലിയും സംശയങ്ങളുണ്ട്. 

ആദ്യ മത്സരത്തിൽ ഇറാനോടു സമനില വഴങ്ങിയ ഇന്ത്യ നിലവിൽ എ ഗ്രൂപ്പിൽ ചൈനയ്ക്കു പിന്നിൽ 2–ാം സ്ഥാനത്തായിരുന്നു. ഇന്നലെ ജയിച്ചിരുന്നെങ്കിൽ ക്വാർട്ടർ പ്രതീക്ഷ സജീവമാക്കാമായിരുന്നു. സെമിയിലെത്തുന്ന 4 ടീമുകളാണു 2023 ഫിഫ വനിതാ ലോകകപ്പിനു യോഗ്യത നേടുന്നത്. ക്വാർട്ടറിൽ പുറത്താകുന്നവരിൽനിന്നു 2 ടീമുകൾക്കും ലോകകപ്പ് സാധ്യതയുണ്ട്. ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾക്കും കൂടിയാണ് അവസാനമായത്.

English Summary: India out of women's Asian Cup; match against Chinese Taipei called off after 12 players test COVID positive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com