കോവിഡ് കാരണം ടീമിനെ ഇറക്കാനാകാതെ പുറത്ത്; ഹൃദയം തകർന്ന് ഇന്ത്യ!
Mail This Article
മുംബൈ ∙ ചരിത്രനേട്ടം സ്വപ്നം കണ്ട ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഏഷ്യൻ കപ്പിൽ നിന്നു മടങ്ങുന്നത് ദുഃസ്വപ്നം പോലെ. ഒരു ഡസനിലേറെ കളിക്കാർ കോവിഡ് പോസിറ്റീവായതോടെ ചൈനീസ് തായ്പെയിക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ പ്ലേയിങ് ഇലവനെ മൈതാനത്തിറക്കാൻ കഴിയാതെ വന്നതോടെയാണ് ഇന്ത്യ പുറത്തായത്.
∙ ലോകകപ്പ് മോഹം
എ ഗ്രൂപ്പിൽ ചൈന, ഇറാൻ, ചൈനീസ് തായ്പെയ് എന്നിവർക്കൊപ്പമായിരുന്നു ഇന്ത്യ. ഇറാനെതിരെ ആദ്യ മത്സരത്തിൽ ഗോളില്ലാ സമനില വഴങ്ങിയ ഇന്ത്യയ്ക്ക് തായ്പെയിക്കെതിരെ മത്സരം നിർണായകമായിരുന്നു. ഒക്ടോബറിൽ സൗഹൃദ മത്സരത്തിൽ ഇന്ത്യ തായ്പെയിയെ തോൽപിച്ചിരുന്നു. നിലവിൽ ചൈനയ്ക്കു പിന്നിൽ രണ്ടാമതായിരുന്നു ഇന്ത്യ. സെമിഫൈനലിൽ എത്തിയാൽ 2023 ലോകകപ്പിന് നേരിട്ടു യോഗ്യത നേടാം. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ‘പുറത്തായതോടെ’ ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങളും അസ്തമിച്ചു.
∙ കോവിഡ് എങ്ങനെ?
ടൂർണമെന്റിൽ ഇന്ത്യൻ ക്യാംപിൽ മാത്രം കോവിഡ് പരക്കെ പടർന്നു പിടിച്ചതിനെച്ചൊല്ലിയുള്ള ആരോപണങ്ങളും സംശയങ്ങളും തുടരുകയാണ്. 19നു തന്നെ 2 പേർക്കു കോവിഡ് ബാധിച്ചിരുന്നു. തായ്പെയിക്കെതിരായ മത്സരത്തിനു മുൻപ് അത് ഒരു ഡസനിലേറെയായി. ആകെ 23 കളിക്കാരാണ് ടീമിലുള്ളത്. 2 പേർ പരുക്കിന്റെ പിടിയിലുമായതോടെ ദുർവിധി പൂർണം.
English Summary: Covid-hit India women's football team forced out of Asian Cup