ഷൂട്ടൗട്ടുകൾ ജാക്പോട്ട്; ഭാഗ്യപരീക്ഷണത്തിൽ ബ്ലാസ്റ്റേഴ്സിനെ പഴിക്കാൻ ഞാനില്ല: വിജയൻ
Mail This Article
കിരീടമില്ലെന്ന ഒറ്റക്കുറവേയുള്ളൂ; കേരളത്തിന്റെ ബ്ലാസ്റ്റേഴ്സ് ഗോവ വിടുന്നതു തലയുയർത്തി തന്നെയാണ്. കഴിഞ്ഞ 5 മാസത്തോളം ഈ ടീമിന്റെ പ്രകടനത്തിനായി ഹൃദയം പകുത്തു നൽകിയ ആരാധകർക്കു ഫൈനലിലെ തോൽവി താങ്ങാനാവുന്നതിലും അപ്പുറമാണെന്നറിയാം. പക്ഷേ 20 മത്സരങ്ങളും 2 സെമിഫൈനലുകളും കടന്നു ഫൈനലിൽ 120 മിനിറ്റും കീഴടങ്ങാതെ നിന്ന ബ്ലാസ്റ്റേഴ്സിനെ ഒരു ഷൂട്ടൗട്ടിന്റെ പേരിൽ പഴിക്കാൻ ഞാനില്ല.
ഷൂട്ടൗട്ടുകൾ എന്നുമൊരു ജാക്പോട്ടാണ്. ഗോൾകീപ്പർമാരുടെ ദൗത്യത്തിന്റെ വിലയിടിച്ചു പറയുകയല്ല. ഭാഗ്യത്തിന്റെ കടാക്ഷം ഒന്നുകൊണ്ടു മാത്രം കരകയറിപ്പോരാനാകുന്ന പരീക്ഷണമാണു ഷൂട്ടൗട്ട്. ഇന്നലെ ഫറ്റോർഡയിൽ ആ ഭാഗ്യം ലക്ഷ്മികാന്ത് കട്ടിമണിയുടെ പരിശ്രമത്തിന് ഒപ്പമായിരുന്നു.
ഗോവയിൽ മലയാളികൾ മലപ്പുറവും കലൂരും കോഴിക്കോടുമെല്ലാം ‘സൃഷ്ടിച്ച’ ആഘോഷക്കാഴ്ച കൂടിയാണ് കണ്ണീരണിയുന്നത്. ഞാനും എനിക്കൊപ്പം ബ്ലാസ്റ്റേഴ്സിന്റെ വിജയം മോഹിച്ചെത്തിയ നടൻ ലാലുമെല്ലാം തുല്യദു:ഖിതരായി നിങ്ങൾക്കൊപ്പമുണ്ട്. ഒരുപിടി സുന്ദരനിമിഷങ്ങൾ സമ്മാനിച്ചാണു വുക്കൊമനോവിച്ചും സംഘവും മടങ്ങുന്നത്. ലൂണയും വാസ്കെസും സഹലും ഹോർമിപാമുമെല്ലാം ആരാധകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കും. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഇതൊരു തുടക്കമാണെന്നാണു ഞാൻ കരുതുന്നത്. വുക്കൊമനോവിച്ച് മിഷൻ തുടങ്ങിയിട്ടേയുള്ളൂ. അതു പൂർത്തിയാക്കാൻ മാനേജ്മെന്റ് അനുവദിക്കണം. ഇതേ ‘ആയുധങ്ങളും’ നിലനിർത്തണം.
English Summary: I.M Vijayan on Kerala Blasters