ADVERTISEMENT

മഡ്ഗാവ്∙ ഹൈദരാബാദ് എഫ്സിയുടെ കന്നി ഐഎസ്എൽ കിരീടനേട്ടത്തിനു മുൻപുതന്നെ ടീമിലെ മലയാളി താരം അബ്ദുൽ റബീഹ് കണ്ണീരണിഞ്ഞിരുന്നു. നാട്ടിൽനിന്നു കളി കാണാനായി ഗോവയിലേക്കു പുറപ്പെട്ട പ്രിയ കൂട്ടുകാർ ജംഷീർ മുഹമ്മദും മുഹമ്മദ് ഷിബിലും വഴിമധ്യേ കാസർകോട്ട് വാഹനാപകടത്തിൽ മരണപ്പെട്ട വാർത്തയറിഞ്ഞതോടെയാണ് ഫൈനലിനു മുൻപേ റബീഹിന്റെ ഹൃദയം തകർന്നത്.

ഫൈനലിൽ ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയതിനു ശേഷമുള്ള ഹൈദബാദിന്റെ വിജയാഘോഷങ്ങളിൽനിന്നും റബീഹ് അകന്നുനിന്നു.സഹ താരങ്ങളുടെ ആഹ്ലാദ പ്രകടങ്ങള്‍ എല്ലാം അവസാനിച്ചപ്പോൾ ഐഎസ്എൽ കിരീടത്തിനൊപ്പം ഒരു ചിത്രമെടുത്തു. സ്വന്തം ജഴ്സിയിൽ ഷിബിൽ എന്ന് എഴുതിയ റബീഹ്, ജംഷീർ എന്നെഴുതിയ മറ്റൊരു ജഴ്സിയും കൈയിൽ പിടിച്ചാണു ചിത്രത്തിനു പോസ് ചെയ്തത്. പിന്നാലെ, ചിത്രം ട്വിറ്ററിൽ പങ്കുവച്ച റബീഹ് ‘ഷിബി, ജംഷീർ, ഈ കിരീടം നിങ്ങൾക്കുള്ളതാണ്’ എന്നും കുറിച്ചു. 

റബീഹിന്റെ പിതൃസഹോദര പുത്രനാണു ഷിബിൽ. ജംഷീർ അയൽവാസിയും അടുത്ത കൂട്ടുകാരനും. റബീഹ് എടുത്തു നൽകിയ ടിക്കറ്റുമായാണു ജംഷീറും ഷിബിലുമുൾപ്പെടെ ഏഴംഗ സംഘം ശനി രാത്രി ഒതുക്കുങ്ങലിൽ നിന്നു യാത്ര തിരിച്ചത്. അപകടത്തിൽപ്പെട്ടവർ ബൈക്കിലും മറ്റുള്ളവർ കാറിലുമായിരുന്നു. മലപ്പുറം ഒതുക്കുങ്ങൽ സ്വദേശിയായ അബ്ദുൽ റബീഹ് കഴിഞ്ഞ ജൂണിലാണു ഹൈദരാബാദിലെത്തിയത്.

പ്രതിരോധത്തിലും മധ്യനിരയിലും ഒരേ പോലെ കളിക്കുന്ന യുവതാരം ഐഎസ്എലിൽ 3 കളികളിൽ ബൂട്ടുകെട്ടി. ഫൈനലിൽ പക്ഷേ, അവസരം കിട്ടിയിരുന്നില്ല.

 

English Summary: Abdul Rabeeh dedicates ISL Trophy to beloved friends Shibi and Jamsheer who lost life in tragic accident

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com