കിരീടമില്ല, വുക്കൊമനോവിച്ച്തന്നെ ലീഗിലെ രാജാവ്; സ്വപ്ന സീസണ് ഒരായിരം നന്ദി!
Mail This Article
കയ്യെത്തും ദൂരെ കിരീടം അകന്നെങ്കിലും കേരള ഫുട്ബോളിന്റെ തിരുമുറ്റത്തു ഒരു കാലത്തും പിഴുതെറിയാനാകാത്തൊരു മഞ്ഞക്കുറ്റി നാട്ടിയാണ് ഇവാൻ വുക്കൊമനോവിച്ച് എന്ന മാസ്റ്റർ ബ്ലാസ്റ്റർ മടങ്ങുന്നത്. ഡേവിഡ് ജെയിംസിനും സ്റ്റീവ് കൊപ്പലിനും പിന്നാലെ ഫൈനലിൽ കണ്ണീരണിഞ്ഞ പരിശീലകനായി മാറിയെങ്കിലും അവർക്കാർക്കും സാധിക്കാത്തൊരു സ്വപ്ന സീസൺ കേരളത്തിന്റെ ഉള്ളംകൈയിൽ വച്ചുതന്നതിന്റെ തിളക്കമുണ്ട് ഇവാന്റെ ബ്ലാസ്റ്റേഴ്സിന്. സൂപ്പർ ലീഗിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച നാളുകളിലൂടെയാണു ബ്ലാസ്റ്റേഴ്സ് എട്ടാമൂഴം പൂർത്തിയാക്കുന്നത്.
∙ അപ്രതീക്ഷിത എൻട്രി
ബ്ലാസ്റ്റേഴ്സിന്റെ പരിശീലക ദൗത്യത്തിനായുള്ള വിളിയേറ്റെടുത്ത നിമിഷം മുതൽ ഫറ്റോർഡയിലെ കലാശപ്പോരിന്റെ ലോങ് വിസിൽ വരെ ആരാധകരെ അതിശയിപ്പിച്ച സാന്നിധ്യമാണീ സെർബിയക്കാരൻ. ബ്രസീലിന്റെ മഞ്ഞപ്പടയെ വിശ്വകിരീടം സമ്മാനിച്ച സാക്ഷാൽ ലൂയി ഫിലിപ് സ്കൊളാരി ഉൾപ്പെടെയുള്ളവരുടെ പേരു പറഞ്ഞുകേൾക്കുന്നിടത്തേയ്ക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ഒന്നായിരുന്നു താരതമ്യേന അജ്ഞാത പരിവേഷവുമായുള്ള വുക്കൊമനോവിച്ചിന്റെ എൻട്രി. കപ്പ് നേടിത്തരുമെന്നു പറഞ്ഞാൽ കടുത്ത ആരാധകർ പോലും വിശ്വസിക്കാത്ത ദിനങ്ങൾ. ആശകൾ വാരിവിതറാതെ നിശബ്ദം ദൗത്യമേറ്റെടുത്ത വുക്കൊമനോവിച്ച് ലീഗിന്റെ നടുമുറ്റത്തേയ്ക്കിറങ്ങുമ്പോൾ കാത്തിരുന്നതു പരമ്പരാഗതവൈരികളായ എടികെ മോഹൻ ബഗാനും. ആ വരവ് തോൽവിയുടെ കയ്പുനീരണിഞ്ഞുവെങ്കിലും തന്റെ നയം വ്യക്തമാക്കിയാണു വുക്കൊമനോവിച്ച് മടങ്ങിയത്. മോശം റഫറിയിങ്ങിന്റെ ശാപമേൽക്കേണ്ടിവന്ന അരങ്ങേറ്റം ഏതു പ്രതിരോധമടയിലും കയറി ഗോളടിക്കുമെന്ന പ്രഖ്യാപനത്തിന്റേതായിരുന്നു.
∙ മാറിയത് ‘തലവര’
ബ്ലാസ്റ്റേഴ്സിനു മുൻസീസണുകളിൽ നഷ്ടപ്പെട്ടതൊരോന്നും തേടിപ്പിടിക്കുന്നതിന്റേതായിരുന്നു തുടർന്നുള്ള മത്സരങ്ങൾ. കെട്ടുറപ്പുള്ളൊരു ഇലവൻ, കറതീർത്തൊരു ഫോർമേഷൻ, കെട്ടിപ്പുണരുന്ന ഒത്തിണക്കം....ഒരു ഫുട്ബോൾ ടീമിന്റെ ആണിക്കല്ലുകളായ ഈ ആവശ്യങ്ങൾക്കൊപ്പം കളിക്കാരിൽ ആവേശത്തിന്റെ തീകോരിയിട്ടിടത്താണു ബ്ലാസ്റ്റേഴ്സിന്റെ തലവര മാറിയത്.
നേട്ടത്തിലും കോട്ടത്തിലും വീഴ്ചയിലും വാഴ്ചയിലും ഒരു കുമ്മായവരയ്ക്കപ്പുറം താങ്ങും തണലുമായി പരിശീലകനുണ്ടെന്ന വിശ്വാസം സീനിയർ ജൂനിയർ വ്യത്യാസങ്ങളില്ലാതെ കളിക്കാരുടെ മനസ്സിലും പതിഞ്ഞതോടെ കളി മാറി, കളങ്ങൾ മാറി.
കഥകൾ മാറി. ലീഗിലെ വല്യേട്ടൻമാരായ ടീമുകൾക്കു മുന്നിൽ തലതാഴ്ത്തി മടങ്ങുന്നതു ശീലമാക്കിയൊരു ടീമാണു ഒഴിവുനേരങ്ങളിൽ മോട്ടിവേഷനൽ സ്പീക്കറുടെ വേഷമണിയുന്നൊരു കോച്ചിന്റെ കൈപിടിച്ചു ജയന്റ് കില്ലർമാരുടെ പരിവേഷത്തിലേക്കു നടന്നുകയറിയത്. ചെന്നൈയിനെയും മുംബൈയെയും ഒഡീഷയെയും വെട്ടിയരിഞ്ഞുള്ള പടയോട്ടങ്ങൾ അറ്റാക്കിങ് ഫുട്ബോളിന്റെ സമസ്തചാരുത കൊണ്ടു കാലങ്ങളോളം ആരാധകരുടെ മനസ്സ് ഭരിക്കും.
തോൽവി എന്തെന്നറിയാത്ത അദ്ഭുതകുതിപ്പുകൾ, എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലീഗ് ടേബിളിലെ ഒന്നാം സ്ഥാനം, എതിരാളികളുടെ നെഞ്ചകം പിറന്ന അറ്റാക്കിങ് ഗെയിമുകൾ, വിഴുങ്ങാനായി പാഞ്ഞെത്തിയവരുടെ ശ്വാസം മുട്ടിച്ച പ്രതിരോധക്കൂട്ടുകൾ ...കോവിഡിന്റെ പരീക്ഷണവും മുൻനിരതാരങ്ങളുടെ പരുക്കുകളും വേട്ടയാടിയൊരു സീസണിൽ ആരാധകർക്ക് ആഹ്ലാദിക്കാൻ ഇതൊക്കെതന്നെ ധാരാളം.
‘ഫസ്റ്റ് ഇംപ്രഷൻ ഈസ് ദ് ബെസ്റ്റ് ഇംപ്രഷൻ’ എന്നൊക്കെ പറയുന്നതു വെറുതെയാണെന്ന് ഇനി പറയണം ബ്ലാസ്റ്റേഴ്സ് ആരാധകർ. അജ്ഞാതനായെത്തി ഒരു വെള്ളക്കുപ്പായത്തിൽ കളത്തിനരികെയിരുന്നു ഇവാൻ മടങ്ങുന്നതു ബ്ലാസ്റ്റേഴ്സിന്റെ പുനർജനിക്കു വിത്തും വളവുമെറിഞ്ഞാണ്.
English Summary: Tribute to coach Ivan Vukomanovic, for setting up Kerala Blasters