ADVERTISEMENT

ഡാക്കർ (സെനഗൽ)∙ ലോകകപ്പ് യോഗ്യത നേടാനാകാതെ പുറത്തായതിനു പിന്നാലെ സെനഗലിനെതിരെ പരാതിയുമായി ഈജിപ്ത്. സെനഗലിലെ ഡാക്കറിൽ നടന്ന മത്സരത്തിലുടനീളം കാണികൾ ഈജിപ്ഷ്യൻ താരങ്ങൾക്കു നേരെ ലേസർ പ്രയോഗം നടത്തിയതായി ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷൻ പറഞ്ഞു. വാംഅപ്പിനിടെ കളിക്കാരെ വംശീയമായി അധിക്ഷേപിച്ചതായും ടീം ബസ് ആക്രമിച്ചതായും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ദൃശ്യങ്ങൾ സഹിതം ഈജിപ്ത് ആരോപിച്ചു. ഷൂട്ടൗട്ടിൽ ഈജിപ്തിന്റെ ആദ്യ കിക്ക് എടുക്കാനെത്തിയ സലായുടെ മുഖത്ത് പച്ചനിറത്തിലുള്ള ലേസർ രശ്മികൾ പതിക്കുന്നത് ടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

മത്സരശേഷം മടങ്ങുമ്പോഴും സെനഗൽ ആരാധകർ സലായെ ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കാണികൾ ഗാലറിയിൽനിന്ന് സലായ്ക്ക് നേരെ കുപ്പികളും മറ്റും വലിച്ചെറിഞ്ഞതോടെ വൻ സുരക്ഷാ വലയത്തിലാണ് താരത്തെ മൈതാനത്തുനിന്ന് പുറത്തെത്തിച്ചത്. സെനഗൽ വിജയമുറപ്പിച്ചതിനു പിന്നാലെ ഗ്രൗണ്ടിലിറങ്ങിയ സെനഗൽ ആരാധകരിൽ ചിലർ മുഹമ്മദ് സലായുടെ അടുത്തേക്ക് കുതിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് അവരെ തടഞ്ഞു.

∙ സലായെ മടക്കി മാനെ

നേരത്തെ, ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിനു പിന്നാലെയാണ് ഒരിക്കൽക്കൂടി ഈജിപ്തിനെ വീണ്ടും കണ്ണീരു കുടിപ്പിച്ച് സെനഗൽ ലോകകപ്പിന് യോഗ്യത നേടിയത്. ഷൂട്ടൗട്ടിലേക്കു നീണ്ട ലോകകപ്പ് യോഗ്യതാ റൗണ്ട് 2–ാം പാദ മത്സരത്തിൽ ഈജിപ്തിനെ 3–1നു മറികടന്ന് സെനഗൽ ഖത്തറിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. നേഷൻസ് കപ്പ് ഫൈനലിലേതു പോലെ നിർണായകമായ 5–ാം കിക്ക് ലക്ഷ്യത്തിലെത്തിച്ച് സാദിയോ മാനെ ഒരിക്കൽ കൂടി സെനഗലിന്റെ വീരനായകനായി.

ലിവർപൂൾ ക്ലബ്ബിൽ മാനെയുടെ സഹതാരമായ മുഹമ്മദ് സലായ്ക്കാവട്ടെ ഈജിപ്തിന്റെ ആദ്യ കിക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. കയ്റോയിൽ നടന്ന ആദ്യപാദത്തിൽ‌ ഈജിപ്ത് 1–0നു ജയിച്ചിരുന്നു. എന്നാൽ ഇന്നലെ കളിയുടെ 4–ാം മിനിറ്റിൽ ഈജിപ്ത് മിഡ്ഫീൽഡർ ഹംദി ഫാത്തിയുടെ സെൽഫ് ഗോളിൽ സെനഗൽ കടം വീട്ടി. തുടർന്നാണ് കളി എക്സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീണ്ടത്.

English Summary: Senegal Fans Used Laser Pointers on Mohamed Salah 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com