ആ സിസർകട്ട് ഗോളിനെ വെല്ലാൻ മറ്റൊന്നുണ്ടോ?; വിജയനില്ലാതെ എന്ത് ഇന്ത്യൻ ഫുട്ബോൾ
Mail This Article
മലപ്പുറം∙ കേരളം ഇന്ത്യൻ ഫുട്ബോളിനു സമ്മാനിച്ച മഹാമാന്ത്രികന്റെ പേരാണ് ഐ.എം.വിജയൻ. ഐനിവളപ്പിൽ മണി വിജയനെന്ന ഫുട്ബോൾ പ്രേമികളുടെ കറുത്തമുത്ത് 3 സംസ്ഥാനങ്ങൾക്കായി പത്തിലേറെ സന്തോഷ് ട്രോഫികളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. അക്കൗണ്ടിലുള്ളതു 3 കിരീടങ്ങൾ. ബംഗാളിനൊപ്പം 2 (94,95), കേരളത്തിനായി 1 (93). പഞ്ചാബിനായി കളിച്ചെങ്കിലും കിരീട നേട്ടമില്ല.
1988ൽ കൊല്ലത്താണ് സന്തോഷ് ട്രോഫിയിൽ വിജയൻ അവതരിച്ചത്. പിന്നീട് 91 കേരള ടീമിന്റെ കുന്തമുനയായി. ഫെഡറേഷൻ കപ്പിൽ കേരള പൊലീസിന്റെ തുടർച്ചയായ രണ്ടാം വിജയത്തിനു പിന്നാലെ വിജയൻ കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാനിലെത്തി. ഷറഫലിയും കൂട്ടിനുണ്ടായിരുന്നു. 92 കോയമ്പത്തൂർ സന്തോഷ് ട്രോഫിയിൽ വിജയനും ഷറഫലിയും അടങ്ങുന്ന ബംഗാളിനു സെമിയിൽ എതിരാളികളായി ലഭിച്ചതു കേരളത്തെ. വി.പി.സത്യനും പാപ്പച്ചനുമെല്ലാം അടങ്ങുന്ന കേരളവും അന്നു പുലികളാണ്. തുല്യ ശക്തികളുടെ പോരാട്ടം ട്രൈബ്രേക്കറിലേക്കു നീണ്ടു. പെനൽറ്റിയിൽ വിജയനു പിഴച്ചു. കേരളം ഫൈനലിൽ.
സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം പോലെ 1994–ലെ കട്ടക്ക് സന്തോഷ് ട്രോഫി. ചരിത്രത്തിന്റെ തനിയാവർത്തനം. രണ്ടു വർഷം മുൻപ് സെമിയായിരുന്നെങ്കിൽ ഇത്തവണ ഫൈനൽ. കളത്തിൽ ബംഗാളും കേരളവും. സാധാരണ സമയത്ത് സ്കോർ 2–2. കേരളത്തിനെതിരെ ബംഗാളിന്റെ ഗോളുകളിലൊന്നു വിജയന്റെ ബൂട്ടിൽ നിന്നായിരുന്നു. ടെബ്രൈക്കറും കടന്നു സഡൻഡെത്തിലേക്കു കടന്നു ഫൈനലിൽ കേരളം വീണു.
സന്തോഷ് ട്രോഫിയിലെ ഏറ്റവും ഇഷ്ടമുള്ള ഗോൾ, പ്രതികാരത്തിന്റെ സുഖം കൂടിയുള്ള ആ ഗോളായിരുന്നുവെന്നു വിജയൻ പറയുന്നു.കരിയറിന്റെ ബെസ്റ്റ് ഗോളെന്നു പറയുമ്പോൾ ആയിരക്കണക്കിനു ആരാധകരെപ്പോലെ വിജയന്റെയും മനസ്സ് 1995 സിസേഴ്സ് കപ്പ് ഫൈനലി ലേക്കു പോകും. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ മലേഷ്യൻ ക്ലബ്ബായ പെർലിസിനെതിരെ നേടിയ ആ സിസർകട്ട് ഗോളിനെ വെല്ലാൻ ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ മറ്റൊന്നുണ്ടോ?
Content Highlights: Indian footballer IM Vijayan