ADVERTISEMENT

ലണ്ടൻ∙ ഡച്ച് പരിശീലകൻ എറിക് ടെൻ ഹാഗിനെ അടുത്ത സീസൺ മുതൽ 2025 ജൂൺ വരെ സ്ഥിരം പരിശീലകനായി നിയമിച്ച് ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ്. കരാർ ഒരു വർഷത്തേക്കു കൂട്ടി നീട്ടാനുള്ള ഉപാധിയോടെയാണു നിയമനം. നിലവിൽ ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാമിന്റെ പരിശീലകനായ ടെൻ ഹാഗ് അടുത്ത സീസണിൽ ഓൾഡ് ട്രാഫഡിലെ പുതിയ ദൗത്യത്തിനു തുടക്കം കുറിക്കും.

നാലു വർഷക്കാലത്തിലധികം അയാക്സിന്റെ പരിശീലകനായിരുന്ന ടെൻ ഹാഗ് ക്ലബിനായി 2018–19 സീസണിലും 2020–21 സീസണിലും ഡച്ച് ലീഗ് കിരീടം നേടിയിട്ടുണ്ട്. ടെൻ ഹാഗിന് റിലീസ് ക്ലോസായി 2 ദശലക്ഷം യൂറോ നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ധാരണയിലെത്തിയതായാണു റിപ്പോർട്ടുകൾ. ക്ലബ് എക്സിക്യൂട്ടിവുകൾക്കൊപ്പം താരങ്ങളുടെ ട്രാൻസ്ഫർ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനം എടുക്കാനുള്ള പരമാധികാരവും ടെൻ ഹാഗിനാകും. 

‘ക്ലബിന്റെ പരിശീലകനായി നിയമിതനാകുന്നത് വലിയ ബഹുമതിയായി കരുതുന്നു. പുതിയ ദൗത്യത്തെക്കുറിച്ചോർച്ച് അത്യന്തം ആവേശഭരിതനാണ്. ക്ലബിന്റെ ചരിത്രത്തെക്കുറിച്ചും എനിക്കു നല്ല ധാരണയുണ്ട്. ആരാധകരുടെ ഇഷ്ടങ്ങളെക്കുറിച്ചും ഞാൻ ബോധവാനാണ്. ക്ലബിനെ അർഹിക്കുന്ന നേട്ടങ്ങളിൽ എത്തിക്കുന്നതിനായി ഞാൻ പ്രയത്നിക്കും’– ടെൻഹാഗ് പ്രതികരിച്ചു.

മുൻ സ്പെയിൻ പരിശീലകൻ ലൂയി എർറിക്കെ, സെവിയ്യ പരിശീലകൻ ജുലെൻ ലൊപ്പറ്റെഗുയി, ചെൽസിയുടെ തോമസ് ടുഹേൽ, പിഎസ്ജിയുടെ മൗറീഷ്യോ പൊച്ചെറ്റിനോ എന്നിവരാണു ടെൻ ഹാഗിനൊപ്പം പരീശീലക സ്ഥാനത്തു മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതരുടെ ചുരുക്ക പട്ടികയിൽ ഉണ്ടായിരുന്നത്. ഇവരിൽ ഏറ്റവും അധികം സാധ്യത കൽപിക്കപ്പെട്ടിരുന്നതും ടെൻഹാഗിനാണ്. 

ഒലെ ഗുണ്ണാൾ സോൾഷ്യർ കഴിഞ്ഞ നവംബറിൽ സ്ഥാനം ഒഴിഞ്ഞതിനു ശേഷം ക്ലബിന്റെ ആദ്യ സ്ഥിരം പരിശീലകനായാണു ടെൻ ഹാഗ് നിയമിതനാകുക. റാൾഫ് റാഗ്നിക്കാണ് നിലവിൽ ക്ലബിന്റെ ഇടക്കാല പരിശീലകൻ. 

 

English Summary: Erik ten Hag is appointed as new permanent Manchester United manager

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com