ആന്റ്‍വെർപിലെ (ബൽജിയം) വീടിന്റെ വാതിലിൽ മുട്ടുകേട്ട് തുറക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകരെ കാണുന്നു എന്നു കരുതുക!കേറിവാടാ മക്കളേ എന്നു പറയുമോ?’– ചോദ്യം ഇവാൻ വുക്കൊമനോവിച്ചിനോടാണ്.
‘സ്വന്തം കുടുംബത്തിലെ അംഗമായി എന്നെ സ്വീകരിച്ചവരാണ് അവർ. എന്റെ ഹൃദയത്തിന്റെ ഒരു ഭാഗത്തിനു മഞ്ഞനിറമാണ്. എന്റെ വീടിന്റെ വാതിൽ അവർക്കായി തുറന്നു കൊടുക്കും, എല്ലായ്പ്പോഴും. ചിരിച്ചുകൊണ്ടു കടന്നുവരുന്ന അവർക്കു ചിരിച്ചു കൊണ്ടു സ്വാഗതം പറയും– കേറിവാടാ മക്കളേ...!’

മുഖ്യപരിശീലകനായി കേരള ബ്ലാസ്റ്റേഴ്സ് നിലനിർത്തിയ വുക്കൊമനോവിച് അതിനുശേഷം ആദ്യമായി മനസ്സു തുറക്കുകയാണ്. ബൽജിയത്തിൽനിന്നു ‘മനോരമ’യ്ക്കു നൽകിയ അഭിമുഖം...
എന്തുമാറ്റം കൊണ്ടുവരും?
ഒരു സീസൺ മുഴുവൻ പരിശീലകനായിരുന്ന ആളെത്തന്നെ അടുത്ത സീസണിലും നിയോഗിക്കാനുള്ള തീരുമാനം ബ്ലാസ്റ്റേഴ്സിൽ ആദ്യമായാണ്. ഞാൻ സന്തുഷ്ടനാണ്. ടീമിനെ പരമാവധി നല്ല സ്ഥിതിയിൽ നിലനിർത്താൻ ശ്രമിക്കും. ചില പൊസിഷനുകൾ ബലപ്പെടുത്തേണ്ടതുണ്ട്.
ഫൈനലിലെ തോൽവിക്കുശേഷം കളിക്കാരോടു പറഞ്ഞത്?
സീസണിലെ അധ്വാനത്തിന്റെ പേരിൽ സന്തോഷിക്കുക, അഭിമാനിക്കുക. കളിയിൽ തോൽവിയുമുണ്ടാകും. ഫൈനലിലെ തോൽവി അംഗീകാരമായി കരുതുക. നിങ്ങളുടെ കളിയെക്കുറിച്ച് ആരാധകർ അഭിമാനിക്കുന്നു. അതുകൊണ്ടുതന്നെ തലയുയർത്തി അവരോടു നന്ദി പറയുക. ഫൈനലിലെ തോൽവി കളിക്കാരനെന്ന നിലയ്ക്കു ഞാനും അനുഭവിച്ചിട്ടുണ്ട്. അവരുടെ വികാരം എനിക്കു മനസ്സിലാക്കാനാവും.

ആരാധകരെക്കുറിച്ച്?
എനിക്കു രോമാഞ്ചമുണ്ടാകുന്നു. ആരാധകർ ക്ലബ്ബിനെ മുന്നോട്ടുനീക്കുന്ന ഇന്ധനമാണ്. കൂടുതൽ നല്ല കളിക്കാരെ ആകർഷിക്കാനും സഹായിക്കും. ടീമിനുവേണ്ടി എന്തും നൽകാൻ കളിക്കാർക്കു പ്രേരണയേകുന്നതും ആരാധകർതന്നെ.
അവർക്കുള്ള വാഗ്ദാനം?
പരിശീലകന്റേത് പ്രവചനത്തിനും അപ്പുറത്തുള്ള ജോലിയാണ്. അടുത്ത നിമിഷം എന്തു സംഭവിക്കും എന്നു പറയാനാവില്ല. വാക്കും വാഗ്ദാനങ്ങളും ബുദ്ധിമുട്ടാണ്. എങ്കിലും ഞാൻ വാഗ്ദാനം ചെയ്യുന്നു: ടീമിനെ ഇനിയും ശക്തമാക്കും. തോൽപിക്കാൻ ബുദ്ധിമുട്ടേറിയ ടീമാക്കും. കേരളത്തിൽ നിന്നുള്ളവർ ഫുട്ബോൾ ലോകത്തിന്റെ ബഹുമാനം നേടും.
English Summary: Ivan Vukomanovic on kerala blasters team