ഇന്ത്യൻ ക്ലബിന്റെ ആദ്യ വിജയം, 7 പോയിന്റുമായി രണ്ടാമത്; തല ഉയർത്തി മടങ്ങി മുംബൈ സിറ്റി
Mail This Article
പോസിറ്റിവായി എഎഫ്സി ചാംപ്യൻസ് ലീഗ് മത്സരങ്ങൾ പൂർത്തിയാക്കി മുംബൈ സിറ്റി എഫ്സി. കഴിഞ്ഞ ചാംപ്യൻസ് ലീഗിൽ ഇന്ത്യയിൽ നിന്നു കളിച്ച എഫ്സി ഗോവ ഒരു മത്സരം പോലും ജയിക്കാതെ മടങ്ങിയപ്പോൾ രണ്ട് വിജയങ്ങളാണു മുംബൈ സിറ്റി ഇത്തവണ സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇറാഖിന്റെ എയർ ഫോഴ്സ് ക്ലബിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണു മുംബൈ വിജയിച്ചത്.
റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ 31–ാം മിനിറ്റിൽ ഡീഗോ മൗറീഷ്യോയാണു മുംബൈയ്ക്കായി ഗോൾ നേടിയത്. ലീഗിൽ മുംബൈ ആദ്യ വിജയം സ്വന്തമാക്കിയതും എയര്‍ ഫോഴ്സ് ക്ലബിനെതിരെയായിരുന്നു. ആദ്യ മത്സരത്തിലെ വിജയം 2–1ന്.
ആദ്യമായി ചാംപ്യൻസ് ലീഗ് കളിക്കുന്ന മുംബൈ ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായാണു മടങ്ങുന്നത്. ആറു മത്സരങ്ങളിൽനിന്ന് രണ്ട് ജയവും ഒരു സമനിലയും മൂന്ന് തോൽവികളുമാണു സമ്പാദ്യം. ഡെസ് ബക്കിങ്ഹാം പരിശീലിപ്പിക്കുന്ന ടീം നേടിയത് ഏഴു പോയിന്റ്.
ടൂർണമെന്റിൽ ഒരു ഇന്ത്യൻ ടീമിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ചാംപ്യൻസ് ലീഗിൽ ആദ്യ വിജയം നേടിയ ഇന്ത്യൻ ടീം എന്ന നേട്ടവും മുംബൈ സിറ്റി സ്വന്തമാക്കി. യുഎഇ ക്ലബ് അൽ ജസീറയ്ക്കെതിരായ മത്സരമാണ് മുംബൈ ഗോൾ രഹിത സമനിലയിൽ അവസാനിപ്പിച്ചത്.
അഞ്ച് ഗ്രൂപ്പുകളിൽ രണ്ടാം സ്ഥാനത്തെത്തുന്ന മൂന്നു ക്ലബുകള്‍ക്കു മാത്രമാണ് ചാംപ്യൻഷിപ്പിൽ ഒന്നാം സ്ഥാനക്കാർക്കു പുറമേ അടുത്ത റൗണ്ടിലേക്കു പ്രവേശനം ലഭിക്കുക. സൗദി അറേബ്യയിൽനിന്നുള്ള അൽ ഷബാബുമായി 6–0ന്റെ തോൽവി വഴങ്ങിയതും മുംബൈയ്ക്കു തിരിച്ചടിയായി.
ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ മത്സരത്തിൽ അൽ ഷബാബിനോട് മുംബൈ മൂന്നു ഗോളുകളുടെ തോൽവി വഴങ്ങിയിരുന്നു. അൽജസീറ ക്ലബിനെതിരായ മത്സരത്തിൽ ഒരു ഗോളിനും തോറ്റു. 16 പോയിന്റുമായി അൽ ഷബാബാണ് ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായത്. മുംബൈ സിറ്റി രണ്ടാമതും എയർ ഫോഴ്സ് മൂന്നാമതും. യുഎഇ ക്ലബ് അൽ ജസീറ നാലാം സ്ഥാനത്താണ്.
കഴിഞ്ഞ സീസണിൽ ഇന്ത്യയിൽനിന്ന് ചാംപ്യൻസ് ലീഗ് കളിച്ച എഫ്സി ഗോവ മൂന്ന് പോയിന്റുമാത്രമാണു സ്വന്തമാക്കിയത്. ഒരു മത്സരം പോലും ജയിക്കാൻ അവർക്കു സാധിച്ചിരുന്നില്ല.
English Summary: Mumbai City FC end historic AFC Champions League campaign with win