ഇനി പകരംവയ്ക്കാനില്ലാത്ത താരം! സൂപ്പർ ജെസിൻ– ചിത്രങ്ങൾ
Mail This Article
മഞ്ചേരി∙ പകരക്കാരനായി ഇറങ്ങി പകരംവയ്ക്കാനില്ലാത താരമായി മാറി. സന്തോഷ് ട്രോഫി സെമി ഫൈനലിൽ നിലമ്പൂർ മിനർവപ്പടി സ്വദേശി ടി.കെ. ജെസിന്റെ പ്രകടനത്തെ ഇങ്ങനെ വിശേഷിപ്പിക്കാം.
കർണാടകയ്ക്കെതിരെ കേരളം ഒരു ഗോളിനു പിന്നിൽനിന്ന വേളയിൽ 30–ാം മിനിറ്റിലാണ് സ്ട്രൈക്കർ വിഘ്നേഷിനു പകരക്കാരനായി ജെസിൻ കളത്തിലിറങ്ങുന്നത്.
അഞ്ചു മിനിറ്റിനകം ആദ്യ ഗോൾ നേടി ജെസിൻ കേരളത്തിനു സമനില നൽകി. പിന്നീടു നടന്നതു ഗോൾ ആറാട്ട്! അർജന്റീന താരം ലയണൽ മെസ്സിയെ ആരാധിക്കുന്ന ജെസിൻ സൂപ്പർ താരത്തിന്റെ അതേ സ്റ്റൈലിൽ, സൂപ്പർ ഫിനിഷുകളോടെ കളി കളറാക്കി.
മമ്പാട് കോളജിലെ പൂർവ വിദ്യാർഥിയായ ആസിഫ് സഹീറിന്റെ പേരിൽ സന്തോഷ് ട്രോഫിയിൽ രണ്ടു ഹാട്രിക്കുകളുണ്ട്. അതിലൊന്ന് നാലു ഗോളുകളായിരുന്നു. ജെസിൻ 5 ഗോളടിച്ച് അതും മറികടന്നു.
നിലവിൽ കേരള യുണൈറ്റഡ് എഫ്സിയുടെ താരമാണ് ഇരുപത്തിരണ്ടുകാരനായ ജെസിൻ. സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങളിൽ നേടിയതു മൂന്നു ഗോളുകൾ.
പിതാവ് തോണിക്കര വീട്ടിൽ മുഹമ്മദ് നിസാർ ഓട്ടോ ഡ്രൈവറാണ്. മാതാവ്: സുനൈന. ജെസിൻ സന്തോഷ് ട്രോഫി കളിക്കുന്നത് ഇതാദ്യം.
ജെസിൻ വിന്നർ
30–ാം മിനിറ്റിൽ മൈതാനം തൊട്ടയുടൻ, സ്വിച്ചിട്ട പോലെ ജെസിൻ ഓട്ടം തുടങ്ങി. കർണാടക പ്രതിരോധത്തെ നിലം തൊടാൻ പിന്നീട് ഈ പത്താം നമ്പറുകാരൻ സമ്മതിച്ചില്ല. വലതു വിങ്ങിലും ഇടതു വിങ്ങിലുമായി പരക്കം പാഞ്ഞു.
പിന്നാലെ ഓടുകയല്ലാതെ പ്രതിരോധത്തിനു ഒന്നും ചെയ്യാനില്ലായിരുന്നു. നാലു തവണ ആ ഓട്ടത്തിൽ കർണാടക പ്രതിരോധം തോറ്റു. ഷിഗിലിനും അർജുൻ ജയരാജിനും ഗോളടിക്കാൻ വഴിയൊരുക്കിയതും ജെസിന്റെ പാച്ചിലാണ്.
Content Highlights: Santosh Tropy, TK Jesin, Kerala Football Team