ADVERTISEMENT

മഞ്ചേരി ∙ ‘‘ഓടെടാ.. അടിയെടാ... കൊല്ലെടാ...’’ കേട്ടത് കൊലവിളിയല്ല. സന്തോഷ് ട്രോഫി ഫൈനൽ നടന്ന പയ്യനാട് സ്റ്റേഡിയത്തിൽ കേരള താരങ്ങൾക്ക് കാണികൾ വകയുള്ള വിദൂര നിർദേശമായിരുന്നു. കേരള താരങ്ങളുടെ ശ്രമങ്ങൾ വിഫലമാകുമ്പോൾ അതിങ്ങനെ ആശ്വാസ വചനങ്ങളായി മാറി...

‘‘കൊയപ്പല്ല, കൊയപ്പല്ല.. ഒക്കെ റെഡിയാകും.’’

ബംഗാളിന്റെ മുന്നേറ്റം വരുമ്പോൾ സ്വരം മാറി

‘‘ഫൗള്.. ഫൗളേയ്.. ഓഫ് ഓഫേയ്...’’

കേരള താരങ്ങളുടെ മുന്നേറ്റത്തിന് സഹതാരങ്ങളുുടെ പിന്തുണ കിട്ടാതിരുന്നപ്പോൾ..

‘‘ഒപ്പം കളിക്കാനാളില്ലെടാ..’’ എന്ന നിരാശാ വാക്കുകളായി. ജസിന്റെ നല്ലൊരു മുന്നേറ്റം ലക്ഷ്യത്തിലെത്താതെ പോയപ്പോൾ കമന്റ് ഇങ്ങനെ...

‘‘ആ 5 ഗോളടിച്ച വെല കളയല്ലേ ട്ടോ കുട്ട്യേ ഇജ്ജ്’’

ഇടയ്ക്കൊരു ബംഗാൾ താരം കേരള പോസ്റ്റിലേക്ക് മുന്നേറിയപ്പോൾ

‘‘കൊട്ക്കെടാ ഓന്റെ കാലിന്..’’

വെള്ളംകുടിക്കാനായി താരങ്ങൾ ഇടവേളയെടുത്തപ്പോൾ കമന്റ്

‘‘കൊറച്ച് പയം കൂടി കൊട്ക്കി, ഉഷാറാകട്ടെ’’

കളിയുടെ 87–ാം മിനിറ്റിൽ കേരള താരം സോയൽ ജോഷി പരുക്കേറ്റ് ഏറെ നേരം ഗ്രൗണ്ടിൽ കിടന്നപ്പോൾ അവിടെയുണ്ടായിരുന്ന ആംബുലൻസ് ചൂണ്ടിക്കാട്ടി ഒരാളുടെ കമന്റ്..

‘‘ ആ വണ്ടീലിട്ട് കൊണ്ടോയ്ക്കൂടെ. എന്താനിപ്പം പിന്നെ അതവ്ടെ നിർത്തിയിട്ടത്’’

പക്ഷേ ഇന്നലെയെത്തിയ കാണികളുടെ എണ്ണം സംഘാടകർ അനൗൺസ് ചെയ്തപ്പോൾ അതിൽ വിശ്വാസമില്ലാതെ അവർ ഉച്ചത്തിൽ പറഞ്ഞു.

‘‘26000 ഒന്നും അല്ല. അതിൽ ബള്ളം ചേർത്തീണ്. ഇത് കണ്ടാ അറിഞ്ഞൂടെ, ഒരു 35,000 ഉണ്ടാകും . ഒറപ്പ്..

എക്ട്രാ ടൈമിലേക്ക് കളി നീണ്ടപ്പോൾ ഗാലറിയിലും നിരാശ പടർന്നു. ആദ്യം ബംഗാൾ ഗോളടിച്ചപ്പോൾ പെട്ടെന്നൊരു മൗനം. പക്ഷേ തിരിച്ചടിച്ചതോടെ പിന്നെ നിലയ്ക്കാത്ത ആർപ്പു വിളി, വുവുസേല, ബാൻഡ്... അതിന്റെ എല്ലാം താളം ഇങ്ങനെ...

‘‘ടട്ടട ട്ട ട്ടട്ടട്ടാ...’’

ഷൂട്ടൗട്ടിൽ കേരളം അടിച്ചതിനേക്കാൾ ആവേശം ബംഗാൾ താരം അവസരം പാഴാക്കിയപ്പോഴായിരുന്നു...

കേരളത്തിന്റെ അവസാന ഷോട്ട് വലയിലായപ്പോൾ പിന്നെ...

‘‘അടിച്ചു... മോനേ...’’ 

കപ്പടിച്ച്, കലിപ്പടക്കി.. രാവ് പകലാക്കി മടക്കം..!

 

English Summary: Home fans at Payyanadu Stadium extends warm support to Kerala team in Santosh Trophy finals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com