കൊച്ചി ∙ ‘‘കല്യാണം കഴിക്കാൻ മറന്നുപോയോ എന്ന ചോദ്യത്തിന് എന്റെ ജീവിതത്തിൽ പുതുമയൊന്നുമില്ല. ഇനി കല്യാണം കഴിച്ചേക്കാമെന്ന തീരുമാനത്തിനു കാരണം എന്തെന്നു ചോദിക്കൂ...’’ – സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ മുഖ്യപരിശീലകൻ ബിനോ ജോർജിന്റ വാക്കുകൾ.
കപ്പുയർത്തിയ ടീമിനെ ആദരിക്കാൻ മലയാള മനോരമ സംഘടിപ്പിച്ച ചടങ്ങിനുശേഷം കളിയാരാധകരുമായി സംസാരിക്കുകയായിരുന്നു ബിനോ. ‘‘കല്യാണത്തെക്കുറിച്ചു മുൻപും ആലോചിച്ചിട്ടുണ്ട്. തീരെ മറന്നിട്ടല്ല. പക്ഷേ ഫുട്ബോളിനായുള്ള ഓട്ടത്തിൽ സമയം കിട്ടിയില്ലെന്നുമാത്രം.
ഇപ്പോൾ കല്യാണത്തെക്കുറിച്ചു ഗൗരവമായി ആലോചിക്കുന്നതിന് ഒറ്റക്കാരണമേയുള്ളൂ. ഫുട്ബോൾ ജീവിതത്തിലെ ടെൻഷനുകൾ പങ്കുവയ്ക്കാൻ ഒരാളുവേണം. ബിരുദം, എംഫിൽ, പിഎച്ച്ഡി, കോച്ചിങ് ലൈസൻസിനുള്ള അധ്വാനം, കൊറിയയിൽ താമസിച്ചുള്ള പഠനം, പല നാടുകളിലേക്കു തുടർച്ചയായുള്ള ഫുട്ബോൾ യാത്ര എന്നിങ്ങനെ തിരക്കേറിയ ജീവിതമായിരുന്നു. അമ്മയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണ. ’’– ബിനോ പറഞ്ഞു.
Content Highlights: Santosh Trophy, Bino George