ADVERTISEMENT

കൊൽക്കത്ത ∙ കിരീടപ്പോരാട്ടം അവസാന മത്സരത്തിലേക്കു നീട്ടിയത് ഇതിനായിരുന്നല്ലേ; ഗോകുലം ആരാധകർ കളിക്കാരുടെ തോളിൽത്തട്ടി ചോദിക്കുന്നത് ഇതാകും. ഭാഗ്യമണ്ണിൽനിന്നു മലയാളി താരങ്ങളുടെ ഗോളുകളിൽത്തന്നെ ഗോകുലം ഐ ലീഗ് കിരീടം ചൂടിയതോടെ ആനന്ദലബ്ധിക്കിനിയെന്തു വേണം! സമനില മാത്രം മതിയാകുമായിരുന്ന അവസാന മത്സരത്തിൽ മുഹമ്മദൻസ് സ്പോർട്ടിങ്ങിനെതിരെ 2–1നു ജയിച്ചു തന്നെയാണ് ഗോകുലത്തിന്റെ കിരീടനേട്ടം.

മലയാളി താരങ്ങളായ പി. റിഷാദ് (49–ാം മിനിറ്റ്), എമിൽ ബെന്നി (61) എന്നിവരാണു ഗോകുലത്തിന്റെ ഗോളുകൾ നേടിയത്. സീസണിൽ ഇരുവരുടെയും കന്നി ഗോളുകൾ. 57–ാം മിനിറ്റിൽ അസ്ഹറുദ്ദീൻ മാലിക് മുഹമ്മദൻസിനായി ഒരു ഗോൾ മടക്കി. 18 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഗോകുലത്തിന് 43 പോയിന്റ്. മുഹമ്മദൻസിന് 37 പോയിന്റ്.

പരുക്കു ഭേദമായി ടീമിലേക്കു തിരിച്ചെത്തിയ സ്‌ലൊവേനിയൻ സ്ട്രൈക്കർ ലൂക്ക മെയ്സനായിരുന്നു ഗോകുലം മുന്നേറ്റങ്ങളുടെ കേന്ദ്രബിന്ദു. ലീഗിൽ ഗോളടിച്ചു ‘മടുത്ത’ ലൂക്ക ഇന്നലെ സഹായിയുടെ റോളിലേക്കു മാറി. രണ്ടു ഗോളിനും വഴിയൊരുക്കിയത് ലൂക്കയാണ്. 49–ാം മിനിറ്റിൽ മധ്യവരയ്ക്കടുത്തു നിന്നു ലൂക്ക തട്ടി നൽകിയ പന്തുമായി ഓടിക്കയറിയ റിഷാദ് നിലംപറ്റെ പായിച്ച ഷോട്ട് മുഹമ്മദൻസ് വലയിൽ (1–0).

മുഹമ്മദൻസിന്റെ നീക്കങ്ങളുടെ മുന്നിൽനിന്നതു മുൻ ഗോകുലം താരം കൂടിയായ ടൂർണമെന്റ് ടോപ് സ്കോറർ മാർക്കസ് ജോസഫായിരുന്നു. മാർക്കസിനെ കൃത്യമായി പ്രതിരോധിച്ചെങ്കിലും 57–ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ ട്രിനിഡാഡ് താരം ഗോകുലത്തെ ഞെട്ടിച്ചു. മാർക്കസിന്റെ ഫ്രീകിക്ക് അസ്ഹറുദ്ദീൻ മാലിക്കിന്റെ ദേഹത്തുതട്ടി ഗതിമാറി ഗോളിലേക്കു പോയപ്പോൾ ഗോകുലം ഗോൾകീപ്പർ രക്ഷിത് ദാഗർ നിസ്സഹായനായി. എന്നാൽ, നാലു മിനിറ്റിനകം ആ നിരാശ ഗോകുലം മറികടന്നു. ആദ്യ ഗോളിന്റെ ‘ഫോട്ടോകോപ്പി’ പോലൊരു മുന്നേറ്റം. ലൂക്ക നൽകിയ പാസിൽ എമിലിനു പിഴച്ചില്ല. ലീഡ് നേടിയിട്ടും ഗോകുലം ആക്രമണം കൈവിട്ടില്ല; അതിനുള്ള സമ്മാനമായി കിരീടവും!

English Summary: I League football: Gokulam vs Mohammedan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com