തീരുമാനമായത് നന്നായി; സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് പ്രഫുൽ പട്ടേൽ
Mail This Article
ന്യൂഡൽഹി ∙ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തു നിന്നു തന്നെ നീക്കം ചെയ്ത സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് പ്രഫുൽ പട്ടേൽ. ദീർഘകാലമായി തുടരുന്ന അനിശ്ചിതത്വം അവസാനിച്ചത് നന്നായെന്ന് പട്ടേൽ പറഞ്ഞു. പട്ടേലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിട്ട കോടതി പകരം മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.
മുൻ സുപ്രീം കോടതി ജഡ്ജി അനിൽ ആർ.ദാവെ, മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ എസ്.വൈ.ഖുറേഷി, ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ഭാസ്കർ ഗാംഗുലി എന്നിവരാണ് സമിതി അംഗങ്ങൾ.
ഫെഡറേഷന്റെ പ്രസിഡന്റ് പദവിയിൽ 2020 ഡിസംബറിൽ പ്രഫുൽ പട്ടേൽ 12 വർഷം പൂർത്തിയാക്കിയിരുന്നു. ദേശീയ കായിക ചട്ട പ്രകാരം ഇതു പരമാവധി കാലാവധിയാണ്. 2017ൽ ഡൽഹി ഹൈക്കോടതി പട്ടേലിന്റെയും പാനലിന്റെയും തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. എന്നാൽ, കേസ് ദീർഘമായി നീണ്ടുപോയതോടെ പട്ടേൽ അനധികൃതമായി പദവിയിൽ തുടർന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയിൽ ഹർജിയെത്തിയത്.
English Summary: Praful Patel welcomes court order