ഗോളടിച്ച് മാർട്ടിനസ്, ഡി മരിയ, ഡിബാല: ഇറ്റലിയെ തകർത്ത് അർജന്റീന (3–0)
Mail This Article
ലണ്ടൻ ∙ യൂറോ കപ് ചാംപ്യന്മാരായ ഇറ്റലിയും കോപ അമേരിക്ക ചാംപ്യന്മാരായ അർജന്റീനയും തമ്മിൽ നടന്ന ‘ഫൈനലിസിമ’ മത്സരത്തിൽ അർജന്റീനയ്ക്കു (3–0) ജയം. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ അർജന്റീനയ്ക്കായിരുന്നു ആധിപത്യം. 28–ാം മിനിറ്റിൽ മെസി നൽകിയ മുന്നേറ്റത്തിൽ എൽ. മാർട്ടിനസ് ആദ്യ ഗോളടിച്ചു. ഡി മരിയ, ഡിബാല എന്നിവർ മറ്റു രണ്ടു ഗോൾ നേടി.
ജയത്തോടെ 32 മത്സരം തോൽവിയറിയാതെ അർജന്റീന പൂര്‍ത്തിയാക്കി. മത്സരത്തിന്റെ ആദ്യ പകുതിയിൽ 28–ാം മിനിറ്റിലാണ് മെസ്സിയുടെ അസിസ്റ്റിൽ മാർട്ടിനസിന്റെ ഗോൾ വരുന്നത്. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയ (45+1) ലക്ഷ്യം കണ്ടതോടെ കളി പൂർണമായും അർജന്റീനയുടെ നിയന്ത്രണത്തിലായി. മാര്‍ട്ടിനസ് നല്‍കിയ പാസ് സ്വീകരിച്ച ഡിമരിയ ഇറ്റലി ഗോളി ഡൊണ്ണരുമയ്ക്കു സാധ്യതകൾ നൽകാതെ പന്ത് ചിപ് ചെയ്ത് വലയിലെത്തിച്ചു.
രണ്ടാം പകുതിയിൽ അവസാന മിനിറ്റിൽ ഡിബാലയും ഗോള്‍ നേടി അർജന്റീനയുടെ വിജയം കളറാക്കി. ഇറ്റാലിയൻ താരം ജോർജിയോ ചെല്ലിനിയുടെ അവസാന രാജ്യാന്തര മത്സരമാണിത്. ഇറ്റലിക്കു വേണ്ടി 117 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.
English Summary: Argentina wins finalissima beating Italy