ADVERTISEMENT

ലിസ്ബൻ∙ സ്വിറ്റസർലൻഡിനെതിരായ നേഷൻസ് ലീഗ് ഫുട്ബോൾ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര കരിയറിലെ 117–ാം ഗോൾ കുറിച്ചതിനു പിന്നാലെ ഗാലറിയിൽ കണ്ണീരണിഞ്ഞ് അമ്മ ദോലോറെസ് അവേരിയോ. പ്ലേയിങ് ഇലവനിലേക്കു മടങ്ങിയെത്തിയ മത്സരത്തിൽ ഇരട്ട ഗോളോടെ പോർച്ചുഗലിന്റെ വിജയശിൽപി ആയതും റൊണാൾഡോ തന്നെ. 4–0നായിരുന്നു മത്സരത്തിൽ പോർച്ചുഗലിന്റെ ജയം. 

ബോക്സിനുള്ളിൽനിന്നു ഡിയഗോ ജോട്ട നീട്ടിയ പന്തിൽ 35–ാം മിനിറ്റിൽ ലക്ഷ്യം കണ്ട ക്രിസ്റ്റ്യാനോ, 4 മിനിറ്റിനകം 2–ാം ഗോളും നേടി. ജോട്ടയുടെ ഗ്രൗണ്ട് ഷോട്ട് സ്വിറ്റ്സർലൻഡ് ഗോളി ഗ്രിഗോർ കൊബേൽ തട്ടിയകറ്റിയെങ്കിലും റീബൗണ്ടിൽ റൊണാൾഡോയ്ക്കു പിഴച്ചില്ല (2–0). മൂന്നു മിനിറ്റിനു ശേഷം കൊബേൽ മാത്രം മുന്നിലുള്ളപ്പോൾ പോസ്റ്റിനു മുന്നിൽ ഷോട്ട് പിഴച്ചിരുന്നില്ലെ എങ്കിൽ ആദ്യ പകുതി അവസാനിക്കും മുൻപുതന്നെ മത്സരത്തിൽ റൊണാൾഡോ ഹാട്രിക് സ്വന്തമാക്കിയേനെ. 

മത്സരത്തിൽ നേടിയ 2–ാം ഗോളോടെ ക്രിസ്റ്റ്യാനോ ക്ലാസ് പ്രകടമാക്കിയപ്പോഴാണ് ഗാലറിയിൽ റോണോയുടെ അമ്മ കണ്ണീരണിഞ്ഞത്. ജോവ ചാൻസെലോ, വില്യം കാർവാലോ എന്നിവരാണു മത്സരത്തിലെ പോർച്ചുഗലിന്റെ മറ്റു ഗോൾനേട്ടക്കാർ.  

എല്ലാ മത്സരങ്ങളിൽനിന്നുമായി നേടിയ 24 ഗോളോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് സ്കോറർ പദവി സ്വന്തമാക്കാനായെങ്കിലും ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ കടുപ്പമേറിയ സീസണായിരുന്നു ക്രിസ്റ്റ്യാനോയ്ക്ക്.

ഇപിഎല്ലിലെ ആദ്യ 4 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാനാകാതെ പോയ മാഞ്ചസ്റ്റർ യുണൈറ്റഡിനു ചാംപ്യൻസ് ലീഗ് ബെർത്ത് നഷ്ടമായി. ക്ലബിനു സീസണിൽ ഒരു ട്രോഫി പോലും നേടാനായതുമില്ല.

ഏപ്രിൽ മാസത്തിലാകട്ടെ, നവജാതശിശുവിന്റെ മരണം താരത്തെ തളർത്തിയിരുന്നു. തകർച്ചകളിൽനിന്ന് ഉയർത്തെണീറ്റ ക്രിസ്റ്റ്യോനോ ഉജ്വല പ്രകടനമാണ് സ്വിറ്റ്സർലൻഡിനെതിരെ പുറത്തെടുത്തതും. 188 കളിയിൽ 117 ഗോളാണു രാജ്യാന്തര ഫുട്ബോളിൽ ക്രിസ്റ്റ്യാനോയുടെ ഇതുവരെയുള്ള നേട്ടം. ദക്ഷിണ കൊറിയ, യുറഗ്വായ്, ഘാന എന്നീ ടീമുകൾക്കൊപ്പമാകും 2022 ലോകകപ്പിൽ പോർച്ചുഗൽ മത്സരിക്കുക.

 

English Summary: Cristiano Ronaldo's mum reduced to tears as Portuguese great takes his tally up to 117 international goals; pictures emerge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com