ഇന്ത്യൻ ഫുട്ബോളിന്റെ ‘സമയം നന്നാക്കാൻ’ ജ്യോതിഷ ഏജൻസി; ചെലവ് 16 ലക്ഷം രൂപ!
Mail This Article
ന്യൂഡൽഹി ∙ ജ്യോത്സ്യനു ഫുട്ബോളിൽ എന്താണു കാര്യം? കാൽപ്പന്തു കളിയാണെങ്കിലും താരങ്ങളുടെ പ്രകടനത്തിൽ ‘നക്ഷത്ര’ങ്ങൾക്കു പങ്കുണ്ടെന്നു ദേശീയ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) കരുതിയിട്ടുണ്ടാകും. എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കു മുന്നോടിയായി ജ്യോതിഷ ഏജൻസിയെ ഇന്ത്യൻ ടീമിന്റെ ഭാഗമാക്കിയതുമായി ബന്ധപ്പെട്ടാണു വിവാദം. സുപ്രീം കോടതി നിയമിച്ച മൂന്നംഗ ഭരണസമിതിയുടെ അന്വേഷണത്തിലാണ് ഇത്തരമൊരു ഇടപെടലിന്റെ വിവരങ്ങൾ പുറത്തുവന്നത്.
ദക്ഷിണ ഡൽഹിയിൽ പ്രവർത്തിക്കുന്ന അസ്ട്രോളജി സ്ഥാപനത്തിന് 16 ലക്ഷം രൂപയ്ക്കു 3 മാസത്തെ കരാർ നൽകി. ഇവർക്കു മുഴുവൻ പണവും കൈമാറി. ഇന്ത്യൻ ടീമംഗങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ വേണ്ടിയാണ് ഇവരെ നിയമിച്ചതെന്നായിരുന്നു ആദ്യ വിശദീകരണം. പിന്നീടാണ് ഇവരുടേത് ജ്യോതിഷം കൈകാര്യം ചെയ്യുന്ന സ്ഥാപനമാണെന്നു കണ്ടെത്തിയത്. ഇന്ത്യൻ ഫുട്ബോൾ ടീം അംഗങ്ങളുമായി ഇവർ 3 തവണ കൂടിക്കാഴ്ച നടത്തിയെന്നാണു വിവരം.
എന്തായാലും യോഗ്യതാ റൗണ്ടിലെ 3 കളികളും ജയിച്ച് ഇന്ത്യ ഗ്രൂപ്പ് ചാംപ്യൻമാരായി ഏഷ്യൻ കപ്പിനു യോഗ്യത നേടുകയും ചെയ്തു.
സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഭരണസമിതിയുടെ പരിശോധനയിൽ ദേശീയ ടീമിന്റെ കളിയുമായി ബന്ധപ്പെട്ട സ്റ്റാറ്റിസ്റ്റിക്സ് ലഭ്യമാക്കുന്ന സ്ഥാപനമെന്നായിരുന്നു മറുപടി. അതിനു മറ്റൊരു സ്ഥാപനമുണ്ടല്ലോ എന്ന ചോദ്യമുയർന്നപ്പോൾ ഏഷ്യൻ കപ്പ് മുന്നിൽകണ്ടു നിയമിച്ചതാണെന്ന വിശദീകരണമെത്തി. ഇന്ത്യൻ ഫുട്ബോളിൽ ‘ബാഹ്യഇടപെടൽ’ആദ്യമായല്ല. ഡൽഹി കേന്ദ്രമായ ഒരു ഐ ലീഗ് ക്ലബ് കളികൾ ജയിക്കാൻ ഒരു ‘ബാബ’യുടെ സേവനം തേടിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
English Summary: AIFF hired astrologer for national football team