ADVERTISEMENT

ഐ ലീഗ്  ജേതാക്കൾക്ക് അതിനടുത്ത വർഷം ഐഎസ്എൽ കളിക്കാം ഐഎസ്എലിൽ നിന്നുള്ള തരംതാഴ്ത്തൽ രണ്ടു സീസണുകൾക്കു ശേഷം 

ന്യൂഡൽഹി ∙ ഐ ലീഗ് ജേതാക്കൾക്ക് നേരിട്ട് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലേക്കുള്ള പ്രമോഷൻ സംവിധാനം അടുത്ത സീസൺ മുതൽ ആരംഭിക്കും. ഇതനുസരിച്ച് വരുന്ന സീസണിലെ ഐ ലീഗ് വിജയി, ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് (ഐഎസ്എൽ) നേരിട്ട് പ്രവേശിക്കും. എന്നാൽ ഐഎസ്എല്ലിലെ മറ്റ് ഫ്രാഞ്ചൈസികൾക്കു ലഭിക്കുന്ന കേന്ദ്രീകൃത വരുമാനത്തിന്റെ പങ്ക് ഇവർക്കുണ്ടാകില്ല. ഐ ലീഗ്–ഐഎസ്എൽ ക്ലബ് പ്രതിനിധികൾ ഇന്ത്യയിലെത്തിയ ഫിഫ–എഎഫ്സി സംഘവുമായി ഇന്നലെ ചർച്ച നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു സ്ഥാനക്കയറ്റം വരുന്ന സീസണിൽ തന്നെ നടപ്പാക്കാനുള്ള ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്. 

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും എഎഫ്സിയും ചേർന്നു തയാറാക്കിയ റോഡ് മാപ്പ് അനുസരിച്ചാണു 2022–23 സീസൺ മുതൽ ഐ ലീഗ് വിജയികൾക്കു സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചത്. എന്നാൽ ഐഎസ്എലിൽ നിന്നുള്ള തരംതാഴ്ത്തൽ രണ്ടു സീസണുകൾക്കു ശേഷമേ (2022–23, 2023–24) നടപ്പിലാക്കൂ. ഐഎസ്എലിലെ അവസാന സ്ഥാനക്കാരെയാണ് ഐ ലീഗിലേക്കു തരംതാഴ്ത്തുക. 

അഖിലേന്ത്യാ ഫുട്ബോൾ ഭരണസമിതിയിൽ തങ്ങൾക്കും പങ്കാളിത്തം നൽകണമെന്നും കൂടിക്കാഴ്ചയിൽ ക്ലബ് പ്രതിനിധികൾ ഫിഫ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐ ലീഗ്–ഐഎസ്എൽ ക്ലബ്ബുകളുടെ സംയുക്ത പ്രതിനിധിയായി ഒരാളെ എക്സിക്യൂട്ടീവിൽ വോട്ടിങ് അധികാരത്തോടു കൂടി ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. 

സെപ്റ്റംബർ 15ന് അകം തിരഞ്ഞെടുപ്പ്; ഇല്ലെങ്കിൽ...

ഫുട്ബോൾ ഫെഡറേഷന് ഫിഫയുടെ മുന്നറിയിപ്പ് 

അഖിലേന്ത്യാ ഫുട്ബോൾ  ഫെഡറേഷന്റെ (എഐഎഫ്എഫ്) ഭരണഘടന പരിഷ്കരിക്കുന്ന നടപടികൾ ജൂലൈ 31നുള്ളിൽ പൂർത്തിയാക്കണമെന്നും പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് സെപ്റ്റംബർ 15നുള്ളിൽ നടത്തണമെന്നും ഫിഫ–എഎഫ്സി പ്രതിനിധി സംഘത്തിന്റെ നിർദേശം. സമയപരിധിക്കുള്ളിൽ  കാര്യങ്ങൾ തീർപ്പായില്ലെങ്കിൽ വിലക്കുൾപ്പെടെയുള്ള നടപടികളിലേക്കു കടക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ഏഴംഗ പ്രതിനിധി സംഘം നൽകിയിട്ടുണ്ട്. 

Content Highlights: I League, ISL 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com