അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്ബോൾ: ഇന്ത്യയ്ക്ക് ബ്രസീൽ
Mail This Article
ന്യൂഡൽഹി ∙ രാജ്യം ആതിഥ്യമരുളുന്ന അണ്ടർ 17 വനിതാ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ കരുത്തരായ യുഎസ്, ബ്രസീൽ എന്നിവർക്കൊപ്പം. മൊറോക്കോയാണ് എ ഗ്രൂപ്പിലെ മറ്റൊരു ടീം. ഒക്ടോബറിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ്. ഒക്ടോബർ 11 മുതൽ 30 വരെയാണ് ലോകകപ്പ്. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ യുഎസിനെ നേരിടും. 14ന് മൊറോക്കോ, 17ന് ബ്രസീൽ എന്നിങ്ങനെയാണ് ഇന്ത്യയുടെ മറ്റു മത്സരങ്ങൾ.
സൂറിക്കിലെ ഫിഫ ആസ്ഥാനത്ത് ഇന്നലെയാണ് ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പ് നടന്നത്. 16 ടീമുകളെ 4 ഗ്രൂപ്പുകളായി തിരിച്ചാണ് പ്രാഥമിക മത്സരങ്ങൾ. എല്ലാ ഗ്രൂപ്പിലും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവർ നോക്കൗട്ടിലേക്കു യോഗ്യത നേടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം, നവി മുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയം, മഡ്ഗാവിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്റ്റേഡിയം എന്നിവയാണ് ലോകകപ്പ് വേദികൾ. 30ന് നവി മുംബൈയിലാണ് ഫൈനൽ.
അണ്ടർ–17 ലോകകപ്പിന്റെ ഏഴാം പതിപ്പാണിത്. ആതിഥേയരെന്ന നിലയിലാണ് ഇന്ത്യ ലോകകപ്പിനു യോഗ്യത നേടിയത്. എ ഗ്രൂപ്പിൽ ഇന്ത്യയുടെ എതിരാളികളായ ബ്രസീൽ 6–ാം ലോകകപ്പാണ് കളിക്കുന്നത്. 2010ലും 2012ലും ക്വാർട്ടർ ഫൈനലിലെത്തിയതാണ് അവരുടെ മികച്ച നേട്ടം. 5–ാം ലോകകപ്പ് കളിക്കുന്ന യുഎസ് 2008ലെ രണ്ടാം സ്ഥാനക്കാരാണ്. ഇന്ത്യയെപ്പോലെ മൊറോക്കോയുടേയും ആദ്യ ലോകകപ്പാണിത്. ടൂർണമെന്റിനുള്ള സന്നാഹമായി ഇറ്റലിയിൽ പര്യടനത്തിലാണ് ഇപ്പോൾ ഇന്ത്യൻ ടീം.
ഗ്രൂപ്പ് എ: ഇന്ത്യ, യുഎസ്,
മൊറോക്കോ, ബ്രസീൽ
ഗ്രൂപ്പ് ബി: ജർമനി,
നൈജീരിയ, ചിലെ, ന്യൂസീലൻഡ്
ഗ്രൂപ്പ് സി: സ്പെയിൻ,
കൊളംബിയ, മെക്സിക്കോ,
ചൈന
ഗ്രൂപ്പ് ഡി: ജപ്പാൻ,
താൻസാനിയ, കാനഡ,
ഫ്രാൻസ്
English Summary: Under 17 world cup: India VS Brazil