ADVERTISEMENT

സാവോ പോളോ∙ താൻ ‘ബെസെക്‌ഷ്വലാണെന്നും’ സ്ത്രീകളുമായും പുരുഷൻമാരുമായും ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നും വെളിപ്പെടുത്തി മുൻ ബ്രസീൽ രാജ്യാന്തര ഫുട്ബോൾ താരം റിച്ചാർലിസൻ. ‘ഇൻ ദ് ലോക്കർ റൂംസ്’ എന്ന ഫുട്ബോൾ പോഡ്കാസ്റ്റിലൂടെയാണു റിച്ചാർലിസന്റെ വെളിപ്പെടുത്തൽ. നിലവിൽ സ്പോർ ടിവിയിൽ ഫുട്ബോൾ വിദഗ്ധനായി സേവനം അനുഷ്ടിക്കുകയാണു 39കാരനായ റിച്ചാർലിസൻ.

സ്വവർഗാനുരാഗികളോടുള്ള വെറുപ്പിനും യാഥാസ്ഥിതിക നിലപാടുകൾക്കും എതിരായ പോഡ്കാസ്റ്റ് സീരിസാണ് ‘ഇൻ ദ് ലോക്കർ റൂംസ്’. ബൈസെക്ഷ്വൽ ആണ് എന്നതു തന്നെ മറ്റുള്ളവരിൽനിന്നു ഒരു തരത്തിലും വ്യത്യസ്തനാക്കുന്നില്ലെന്നും പോഡ്കാസ്റ്റിലൂടെ പറഞ്ഞ റിച്ചാർലിസൻ, ബ്രസീലിയൻ സംസ്കാരത്തിൽ സ്വവർഗാനുരാഗികളോടുള്ള സമീപനത്തിൽ മാറ്റമുണ്ടാകണമെന്നും അഭ്യർഥിക്കുന്നു. 

‘ജീവിതകാലം മുഴുവൻ ആളുകൾ എന്നോടു ചോദിച്ചിരുന്നത് ഞാൻ സ്വവർ‌ഗാനുനരാഗിയാണോ (ഗേ) എന്നാണ്. ‍ഞാൻ പുരുഷൻമാരുമായും അതുപോലെതന്നെ സ്ത്രീകളുമായും ബന്ധത്തിൽ‌ ഏർപ്പെട്ടിട്ടുണ്ട്. ഞാൻ ബൈസെ‌ക്ഷ്വലാണ്. ഞ‌ാനും ഒരു സാധാരണ മനുഷ്യനാണ്. എന്റേതായ ആവശ്യങ്ങളും വികാരങ്ങളും എനിക്കുണ്ട്. ഞാൻ പുരുഷൻമാരുമായും സ്ത്രീകളുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്, അവർക്കൊപ്പം സമയം ചെലവഴിച്ചിട്ടുമുണ്ട്. സമൂഹത്തിൽ മാറ്റമുണ്ടാകണമെന്ന് ഏറ്റവും അധികം ആഗ്രഹിക്കുന്ന വ്യക്തിയാണു ഞാൻ, കാരണം സ്വവർഗാനുരാഗികൾ ഏറ്റവും കൂടുതൽ കൊല്ലപ്പെടുന്ന രാജ്യം ബ്രസീലാണ്’– റിച്ചാർലിസൻ പറഞ്ഞു.

സ്വവർഗാനുരാഗികള്‍ക്കെതിരെ സമൂഹം ഏറ്റവും കടുത്ത സമീപനം സ്വീകരിക്കുന്ന രാജ്യങ്ങളിൽ ഒന്നാണു ബ്രസീൽ. 2021ൽ മാത്രം എൽജിബിറ്റി വിഭാഗത്തിൽനിന്നുള്ള 300 പേർ ബ്രസീലിൽ വിവിധ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്. 

ബ്രസീലിയൻ ക്ലബ് പാൽമിറസാസ് മുൻ പരിശീലകൻ ഹോസെ സിറില്ലോ ജൂനിയർ പരസ്യമായി താൻ ഗേയാണെന്നു പറഞ്ഞ സംഭവത്തെക്കുറിച്ചും റിച്ചാർലിസൻ മനസ്സു തുറന്നു. വിവാദ പരാമർശത്തിൽ പിന്നീടു സിറില്ലോ പരസ്യമായി മാപ്പു പറഞ്ഞിരുന്നു.  കോപ്പ ദോ ബ്രസീൽ, തുടർച്ചയായി 3 തവണ ബ്രസീലിയൻ സെരി എ കിരീടം, കോപ്പ ലിബെർട്ടഡോറെസ്, ക്ലബ് ലോകകപ്പ് എന്നിവ നേടിയിട്ടുള്ള റിച്ചാർലിസൻ ബ്രസീലിനായി 2 രാജ്യാന്തര മത്സരങ്ങൾ മാത്രമാണു കളിച്ചിട്ടുള്ളത്.  

 

English Summary: “I dated men, I dated women. So what?” – Former Brazil international comes out as bisexual in plea to stop homophobia in football 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com