ADVERTISEMENT

ഡബ്ലിൻ∙ ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിപ്പബ്ലിക് ഓഫ് അയർലൻഡ് വനിതാ ഫുട്ബോൾ ടീം മുഖ്യ പരിശീലക വെറ പാവു. ഫുട്ബോൾ താരമായിരിക്കെ, താൻ ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും ഇരയായിട്ടുണ്ടെന്നാണു ട്വിറ്റർ കുറിപ്പിലൂടെയുള്ള വെറയുടെ വെളിപ്പെടുത്തൽ. പിന്നാലെ വെറയ്ക്കു പിന്തുണയുമായി ഐറിഷ് ഫുട്ബോൾ അസോസിയേഷനും ഒട്ടേറെ ആരാധകരും രംഗത്തെത്തി.

1984–1998 കാലഘട്ടത്തിൽ ഹോളണ്ടിനായി 89 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണു വെറ. ‘കഴിഞ്ഞ 35 വർഷമായി ഞാൻ ഒരു രഹസ്യം ഒളിച്ചുവച്ചിരുന്നു. ലോകത്തിൽനിന്ന്, എന്റെ കുടുംബാംഗങ്ങളിൽനിന്ന്, എന്റ സഹതാരങ്ങളിൽ‌നിന്ന്, അങ്ങനെ എല്ലാവരിലും നിന്ന്. എന്നിൽനിന്നുതന്നെ ഇക്കാര്യം ഞാൻ ഇതുവരെ മറച്ചുവച്ചിരിക്കുകയായിരുന്നെന്നും അംഗീകരിക്കുന്നു.

യുവ താരമായിരിക്കെ, ഫുട്ബോളിലെ സുപ്രധാന സ്ഥാനത്തുണ്ടായിരുന്ന വ്യക്തിയിൽനിന്നു ബലാത്സംഗത്തിനു വിധേയയായ കാര്യം ഞാനുമായി ഏറ്റവും അടുത്തു നിൽക്കുന്ന ആളുകൾക്കു പോലും അറിവുണ്ടാകില്ല. പിന്നീട് മറ്റു 2 പേരിൽനിന്നുകൂടി ഞാൻ ലൈംഗികാതിക്രമത്തിന് ഇരയായി. ഈ സംഭവങ്ങൾ നടക്കുന്ന സമയത്ത് ഇവർ 3 പേരും ഡച്ച് ഫുട്ബോളിലെ ജീവനക്കാരായിരുന്നു’– വെറ ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ. 

വെറയുടെ വെളിപ്പെടുത്തലിന്റെ വ്യാപ്തി പൂർണമായും മനസ്സിലാക്കുന്നെന്നും മുഖ്യ പരിശീലകയ്ക്കു പരിപൂർണ പിന്തുണ നൽകുന്നതായും അയർലൻഡ് ഫുട്ബോൾ അസോസിയേഷൻ വാർത്താക്കുറിപ്പിറക്കി.

അതേ സമയം, വെറയുടെ വെളിപ്പെടുത്തലിനു പിന്നാലെ കൃത്യമായ പ്രതികരണം നടത്താന്‍ വൈകിയതായി ഡച്ച് ഫുട്ബോൾ അസോസിയേഷൻ അംഗീകരിച്ചു. ‘സുരക്ഷിതമായി അന്തരീക്ഷത്തിൽ വെറയ്ക്കു ജോലിചെയ്യാൻ സാധിച്ചില്ല എന്ന കാര്യം അംഗീകരിക്കാൻ സാധിക്കുന്നതല്ല. അതുകൊണ്ടു വിഷയത്തിൽ അന്വേഷണം നടത്താൻ ഞങ്ങൾ സംയുക്തമായി തീരുമാനമെടുത്തിരിക്കുകയാണ്’– ഡച്ച് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.  

 

English Summary: Republic of Ireland women’s team coach Vera Pauw reveals she was raped as a player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com