കടം വീട്ടാം, കുട്ടികളെ കാണാൻ ടിക്കറ്റ് എടുത്തു തരാം; ഷക്കീറയുടെ ‘ഓഫറുകൾ’ തള്ളി പിക്കേ
Mail This Article
ബാർസിലോന∙ പങ്കാളി ജെറാർദ് പിക്കേയുമായി പിരിഞ്ഞതിനു പിന്നാലെ പിക്കേയ്ക്കായി വമ്പൻ ഓഫർ മുന്നോട്ടുവച്ച് പോപ് ഗായിക ഷക്കീറ. സാമ്പത്തിക ഇടപാടുകൾ തീർത്ത് ബന്ധം പൂർണമായും അവസാനിപ്പിക്കുന്നതിന് കോടികളുടെ ഓഫറാണ് ഷക്കീറ നൽകിയിരിക്കുന്നത്. എന്നാൽ ബാർസിലോന താരം പിക്കേ ഇതെല്ലാം തള്ളിക്കളഞ്ഞതായി സ്പാനിഷ് മാധ്യമം മാർക്ക റിപ്പോർട്ട് ചെയ്തു. 12 വര്‍ഷത്തോളം ഒരുമിച്ച് കഴിഞ്ഞ ഇരുവര്‍ക്കും രണ്ടു മക്കളുണ്ട്. മക്കളെ തനിക്കൊപ്പം വിടണമെന്നാണ് ഷക്കീറയുടെ നിലപാട്.
ഷക്കീറയ്ക്കു മറുപടിയായി പിക്കേ മറ്റൊരു പ്രൊപ്പോസൽ മുന്നോട്ടു വയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മക്കളായ സാഷ, മിലൻ എന്നിവരുടെ മുഴുവൻ ഉത്തരവാദിത്തവും തനിക്കു വേണമെന്നാണ് ഷക്കീറ ആവശ്യപ്പെടുന്നത്. കുട്ടികളുടെ സാമ്പത്തിക ബാധ്യതകളൊന്നും പിക്കേ ഏറ്റെടുക്കേണ്ടതില്ല. ഒരു വർഷത്തിൽ അഞ്ചു തവണ കുഞ്ഞുങ്ങളെ കാണാൻ പിക്കേയ്ക്ക് മയാമിയിലേക്കു വരാം. ഇതിന്റെ ടിക്കറ്റ് ചാര്‍ജും ഷക്കീറ വഹിക്കും.
ഇതിനു പുറമേ വേനൽക്കാലത്ത് കുട്ടികൾക്കു പിതാവിനൊപ്പം പോകാമെന്നും ഷക്കീറ പിക്കേയ്ക്കായി തയാറാക്കിയ കരാറിൽ പറയുന്നു. പിക്കേയുടെ കടം വീട്ടിക്കൊള്ളമെന്നതാണ് ഷക്കീറ നൽകുന്ന പ്രധാന ഓഫർ. പിക്കേയ്ക്ക് 2.5 ദശലക്ഷം ഡോളർ കടമുണ്ട്. ഇതിന്റെ 20 ശതമാനം ഷക്കീറ വീട്ടുമെന്നാണു കരാറിലുള്ളത്. കുട്ടികളെ മയാമിയിലേക്കു കൊണ്ടുപോകാനുള്ള ഷക്കീറയുടെ നീക്കത്തിന് പിക്കേ എതിരാണ്. കുഞ്ഞുങ്ങളുടെ സംരക്ഷണാവകാശത്തെച്ചൊല്ലിയാണ് ഇരുവരും തമ്മിലുള്ള പ്രധാന തർക്കം.
English Summary: Pique rejects Shakira's multi-million separation agreement offer