ഭരണസമിതിയിൽ പകുതി മുൻതാരങ്ങൾ: ഫിഫയ്ക്ക് എതിർപ്പ്
Mail This Article
ന്യൂഡൽഹി ∙ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ(എഐഎഫ്എഫ്) ഭരണസമിതിയിൽ മുൻ രാജ്യാന്തര–ദേശീയ താരങ്ങൾക്ക് 50 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന കരട് ഭരണഘടനയിലെ നിർദേശത്തെ എതിർത്ത് ഫിഫ നേതൃത്വം. നിലവിലെ ഭരണസമിതിയുടെ മികവു കുറച്ചുകാണുന്നതു ശരിയല്ലെന്നും താരങ്ങൾക്ക് 25 ശതമാനം പ്രാതിനിധ്യം മതിയെന്നും ഫിഫ–എഎഫ്സി നേതൃത്വം മറുപടി നൽകി.
കോടതി നിയോഗിച്ച പ്രത്യേക ഭരണസമിതി തയാറാക്കിയ കരടു രൂപം ഫിഫയുടെ പരിഗണനയ്ക്ക് അയച്ചിരുന്നു. ഇതിലാണു ഫിഫയുടെ മറുപടി. എഐഎഫ്എഫിൽ അംഗമായ സംസ്ഥാന അസോസിയേഷനുകൾക്കു 2 പ്രതിനിധികളെ ദേശീയ കമ്മിറ്റിയിലേക്കു നിർദേശിക്കാമെന്നാണു ശുപാർശ. ഇതിൽ ഒരാൾ ഫുട്ബോൾ താരമായിരിക്കുമെന്നും രണ്ട് അംഗങ്ങൾക്കും വോട്ടവകാശമുണ്ടാകുമെന്നും പറയുന്നു.
35 സംസ്ഥാന അസോസിയേഷനുകളാണുള്ളത്. ഇതനുസരിച്ച് 35 താരങ്ങൾ ഭരണസമിതി അംഗങ്ങളാകും. ഇതിനെയാണ് ഫിഫ എതിർത്തത്. ‘താരങ്ങളുടെ ശബ്ദം ഉയർന്നു നിൽക്കണമെന്നതു ശരിയാണ്. എന്നാൽ നിലവിലെ ഭരണസമിതിയുടെ മികവ് പരിഗണിക്കാതിരിക്കുന്നതും ഉചിതമല്ല’ ഫിഫ–എഎഫ്‌സി സമിതി വ്യക്തമാക്കി.
English Summary: FIFA wants 25% eminent player representation in AIFF’s executive committee