‘സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ല, ചെയ്തതെല്ലാം നല്ലതിന്; ഫിഫയുടെ വിലക്ക് സങ്കടകരം’
Mail This Article
ന്യൂഡൽഹി∙ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ ഫിഫ വിലക്കിയതിനെതിരെ മുൻ ജനറൽ സെക്രട്ടറി കുശാൽ ദാസ്. യാതൊരു സമ്പത്തിക തിരിമറികളും നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘‘2022 ജൂൺ 30 വരെ 12 വർഷം എഐഎഫ്എഫിൽ പ്രവർത്തിച്ചു. ഇത്തരം ആരോപണങ്ങൾ കേൾക്കുന്നതിൽ സങ്കടമുണ്ട്. സംഘടനയോട് അങ്ങേയറ്റം നീതി പുലർത്തിയാണ് പ്രവർത്തിച്ചത്. ഇന്ത്യൻ ഫുട്ബോളിന്റെ നൻമയ്ക്കുവേണ്ടിയാണ് ചെയ്തതെല്ലാം. സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടി തനിക്ക് സാധിക്കുന്നതെല്ലാം ചെയ്തു. താൻ എഐഎഫ്എഫ് വിടുമ്പോൾ 20 കോടി രൂപ നീക്കിയിരിപ്പുണ്ടായിരുന്നു. ബിസിസിഐ ഒഴികെ മറ്റാർക്കും ഇത്രയും സാമ്പത്തിക ഭദ്രത ഇല്ല. അതിനാൽ തന്നെ സാമ്പത്തിക തിരിമറി നടന്നുവെന്നത് തികച്ചും അടിസ്ഥാന രഹിതമായ ആരോപണമാണ്.’’–കുശാൽ ദാസ് പറഞ്ഞു.
ഭരണത്തിൽ പുറമെ നിന്നുള്ള ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് ഫിഫ എഐഎഫ്എഫിന് വിലക്കേർപ്പെടുത്തിയത്. മുൻപ് പലവട്ടം ഫിഫ എഐഎഫ്എഫിന് മുന്നറിയിപ്പ് നൽകിയതാണ്. സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടായിട്ടുപോലും അധികാര വടംവലി തുടർന്നതോടെയാണ് ഫിഫ കടുത്ത നടപടികളിലേക്ക് കടന്നത്. സാമ്പത്തിക തിരിമറികൾ നടന്നതായും വിവരമുണ്ട്.
നിലവിലെ സാഹചര്യത്തിൽ ഒക്ടോബർ 11 മുതൽ 30 വരെ ഇന്ത്യയിൽ നടത്താനിരുന്ന അണ്ടർ 17– വനിതാ ഫുട്ബോൾ നടത്താൻ സാധിക്കില്ല എന്നും ഫിഫ അറിയിച്ചു. ഇന്ത്യയിലെ കായിക മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന്. കമ്മിറ്റി പുനഃസ്ഥാപിക്കാൻ സാധിച്ചാൽ സസ്പെൻഷൻ നീക്കുന്നത് പരിഗണിക്കുമെന്നും ഫിഫ ഇറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
English Summary: It is unfortunate: AIFF Ex-Gen Secy Kushal Das