23 താരങ്ങൾ താഷ്കെന്റിൽ ‘കുടുങ്ങി’; പ്രധാനമന്ത്രി ഇടപെട്ട് ഫിഫ വിലക്ക് നീക്കണമെന്ന് ഗോകുലം
Mail This Article
കോഴിക്കോട് ∙ ഫിഫ വിലക്കിനെത്തുടർന്ന് എഎഫ്സി ക്ലബ് ചാംപ്യൻഷിപ് പങ്കാളിത്തം അനിശ്ചിതത്വത്തിലായതോടെ ഉസ്ബെക്കിസ്ഥാനിൽ കുടുങ്ങി ഗോകുലം കേരള വനിതാ ഫുട്ബോൾ ടീം. 23നു തുടങ്ങുന്ന ചാംപ്യൻഷിപ് കളിക്കാനായി എത്തിയതായിരുന്നു ടീം. വിലക്കിനു മുൻപേ എത്തിയ ടീമിന്റെ പ്രയാസം കണക്കിലെടുത്ത് അവസരം നിഷേധിക്കരുതെന്ന് കായിക മന്ത്രാലയം ഫിഫയ്ക്കും എഎഫ്സിക്കും കത്തയച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ല. സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്നു കാണിച്ച് ഗോകുലം കേരള എഫ്സി സിഇഒ അശോക് കുമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. താഷ്കന്റിലെ ഹോട്ടലിൽ തുടരുകയാണ് ഗോകുലം ടീം.
ദേശീയ വനിതാ ചാംപ്യൻമാർ എന്ന നിലയിലാണ് ഗോകുലം വനിതാ ടീം എഎഫ്സി ക്ലബ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനായി പോയത്. 23 അംഗം സംഘം കഴിഞ്ഞ 15ന് ഉസ്ബെക്കിസ്ഥാനിലേക്കു പുറപ്പെട്ടിരുന്നു. അവിടെ എത്തിയ ശേഷമാണ് ഫിഫ എഐഎഫ്എഫിനെ വിലക്കുന്നത്. ഇതോടെ നിയമപ്രകാരം ഇന്ത്യൻ ടീമിനെ മത്സരത്തിൽ പങ്കെടുപ്പിക്കാനാകില്ലെന്നു കാണിച്ചു എഎഫ്സി കത്തു നൽകി.
English Summary: Indian Football Club, "Stranded" In Tashkent Due To FIFA Ban, Appeals To PM Modi For Help