അസർബൈജാൻ എന്തു പിഴച്ചു!
Mail This Article
സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന അസർബൈജാൻ സ്വന്തം പേരിൽ ഒരു ലോകകപ്പ് പോലും കളിച്ചിട്ടില്ല, ഖത്തറിൽ കളിക്കുന്നുമില്ല; പക്ഷേ ലോകകപ്പിനു മുൻപുള്ള ഒരു വാക്പോരിൽ ഫിഫ റാങ്കിങ്ങിൽ 128–ാം സ്ഥാനത്തു നിൽക്കുന്ന അസർബൈജാനാണ് ഇപ്പോൾ താരം!
ഫ്രാൻസ് താരം കിലിയൻ എംബപ്പെയും ബ്രസീൽ കോച്ച് ടിറ്റെയുമാണ് ഈ ‘അസർബൈജാൻ പോരി’ലെ എതിരാളികൾ. ‘ഇത്തവണയും യൂറോപ്യൻ ടീം തന്നെ ലോകകപ്പ് നേടും. കാരണം കടുത്ത യോഗ്യതാ റൗണ്ട് കഴിഞ്ഞാണ് ഞങ്ങൾ വരുന്നത്. തെക്കേ അമേരിക്കൻ ടീമുകൾ അങ്ങനെയല്ല’ എന്ന എംബപ്പെയുടെ പരാമർശമാണ് ടിറ്റെയെ ചൊടിപ്പിച്ചത്. ‘ഞങ്ങൾ കളിക്കുന്നത് അസർബൈജാനുമായിട്ടൊന്നുമല്ല. തെക്കേ അമേരിക്കയിലെ എല്ലാ ടീമുകളും കരുത്തരാണ്, അതുകൊണ്ടു യോഗ്യതാ റൗണ്ടും കടുപ്പമാണ്’ എന്നാണ് ടിറ്റെ തിരിച്ചടിച്ചത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അസമത്വമുണ്ട് എന്ന ചർച്ചകൾക്കു വീണ്ടും വഴി തുറന്നു ഇരുവരുടെയും പോര്.
യൂറോപ്പിലെയും തെക്കേ അമേരിക്കയിലെയും ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കു പ്രകടമായ വ്യത്യാസമുണ്ട്. തെക്കേ അമേരിക്കയിലെ 10 രാജ്യങ്ങളും പരസ്പരം 2 മത്സരങ്ങൾ വീതം കളിച്ച് അതിൽ നിന്ന് ആദ്യ നാലു സ്ഥാനങ്ങളിൽ എത്തുന്നവരാണ് ലോകകപ്പിനു യോഗ്യത നേടുക. അഞ്ചാമതെത്തുന്ന ടീമിനു വൻകര പ്ലേഓഫ് കളിക്കുകയുമാവാം. യൂറോപ്പിനു 13 ബെർത്തുകളുണ്ടെങ്കിലും അതിനു വേണ്ടി മത്സരിക്കുന്നത് 55 ടീമുകളാണ്. 10 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം.
ഗ്രൂപ്പ് ചാംപ്യൻമാരാകുന്നവർ ലോകകപ്പിന് നേരിട്ടു യോഗ്യത നേടും. ഓരോ ഗ്രൂപ്പിലും രണ്ടാമതെത്തുന്ന 10 ടീമുകളും യുവേഫ നേഷൻസ് ലീഗ് വഴിയെത്തുന്ന 2 ടീമുകളും ബാക്കിയുള്ള 3 പ്ലേ ഓഫ് സ്ഥാനങ്ങൾക്കായി മത്സരിക്കും.
English Summary: Brazil boss Tite hits back at Kylian Mbappe with brutal 'Azerbaijan' jibe ahead of the World Cup