സെൽഫിയെടുക്കാൻ കാര്‍ നിർത്തി സൂപ്പർ താരം, വാച്ച് മോഷ്ടിച്ചു; വില 56 ലക്ഷം!
Mail This Article
ബാർസ∙ സ്പാനിഷ് ക്ലബ് ബാർസിലോനയുടെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയുടെ വാച്ച് മോഷണം പോയി. 70,000 യൂറോ (ഏകദേശം 56 ലക്ഷത്തിലധികം രൂപ) വിലയുള്ള വാച്ചാണ് ബാർസിലോനയുടെ പരിശീലന ഗ്രൗണ്ടായ സിയുറ്റാറ്റ് എസ്പോര്‍ട്ടിവയ്ക്കു പുറത്തുവച്ചു മോഷ്ടാക്കൾ തട്ടിയെടുത്തത്. പരിശീലന ഗ്രൗണ്ടിലേക്കു വരുന്നതിനിടെ ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകാനും ഫോട്ടോയെടുക്കാനും ഇറങ്ങിയപ്പോഴാണ് താരത്തിന്റെ വാച്ച് മോഷ്ടിച്ചത്.
ആരാധകരെ കണ്ട് താരം കാറിന്റെ വാതിൽ തുറന്നപ്പോൾ ഒരാൾ വാച്ച് തട്ടിയെടുക്കുകയായിരുന്നു. പ്രതിയെ പിടികൂടി വാച്ച് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വാച്ചുമായി പ്രതി രക്ഷപെടാൻ ശ്രമിച്ചപ്പോൾ ലെവൻഡോവ്സ്കി ഇയാളെ പിന്തുടർന്നതായും റിപ്പോർട്ടുകളുണ്ട്. മോഷ്ടാക്കളെ പിന്തുടരുന്നതിനിടെ ലെവൻഡോവ്‌സ്‌കിയുടെ കാറിന് ചില കേടുപാടുകൾ സംഭവിച്ചതായും സ്പാനിഷ്‍ മാധ്യമങ്ങൾ പറയുന്നു.
സീസണിലെ ബാർസയുടെ ഏറ്റവും വലിയ സൈനിങ്ങാണ് ലെവൻഡോവ്സ്കിയുടേത്. 45 മില്യൻ യൂറോ നൽകിയാണ് ജർമൻ ക്ലബ് ബയൺ മ്യൂണിക്കിൽനിന്ന് താരത്തെ ബാർസിലോന ടീമിലെത്തിച്ചത്. ലാലിഗയിലെ ബാർസിലോനയുടെ ആദ്യ മത്സരത്തിൽ റയോ വല്ലെകാനോയ്ക്കെതിരെ ഗോള്‍ രഹിത സമനില വഴങ്ങിയിരുന്നു.
English Summary: Robert Lewandowski's watch snatched outside Barcelona training ground