ബൂട്ടിയ ഔട്ട്; എഐഎഫ്എഫ് ഭാരവാഹിത്വം: മുൻ താരങ്ങൾക്ക് നിരാശ
Mail This Article
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പിലൂടെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണത്തലപ്പത്ത് എത്താമെന്ന ബൈചുങ് ബൂട്ടിയ ഉൾപ്പെടെ മുൻ താരങ്ങളുടെ പ്രതീക്ഷ വിഫലം. ഫുട്ബോൾ താരങ്ങൾക്കു തിരഞ്ഞെടുപ്പിൽ മത്സരിച്ചു ഭാരവാഹികളാകാൻ വഴിതുറന്ന മുൻ ഉത്തരവിൽനിന്നു സുപ്രീം കോടതി പിന്മാറിയതാണു കാരണം.
പുതിയ ഉത്തരവു പ്രകാരം, വിശിഷ്ട താരങ്ങളുടെ പ്രതിനിധിയെന്ന നിലയിൽ നിർവാഹക സമിതിയിലെത്തുന്നവർക്കു ഭാരവാഹിത്വം ലഭിക്കില്ല. സമിതിയിലെ 17 അംഗങ്ങൾ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 36 ഫുട്ബോൾ അസോസിയേഷന്റെ പ്രതിനിധികൾ വോട്ടിട്ടു തിരഞ്ഞെടുക്കുന്നവരായിരിക്കും. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവർ ഈ 17 പേരിൽ നിന്നായിരിക്കും.
അസോസിയേഷന്റെ സ്ഥാനാർഥിയായി ബൂട്ടിയ വരാനുള്ള സാധ്യത ഇല്ല. പകരം, വിശിഷ്ട താരങ്ങൾക്കും തുല്യവോട്ടവകാശം നൽകണമെന്ന വാദമായിരുന്നു ബൂട്ടിയയ്ക്കു വേണ്ടി ഹാജരായ രാകേന്ദ് ബസന്ത് സുപ്രീം കോടതിയിൽ ഉന്നയിച്ചത്. തിരഞ്ഞെടുക്കപ്പെടുന്ന 17 അംഗങ്ങൾക്കു പുറമേ, നിർവാഹക സമിതിയിലേക്കു വിശിഷ്ട താരങ്ങളുടെ പ്രതിനിധികളായി 6 പേരെ കൂടി തിരഞ്ഞെടുക്കാം. അവർക്ക് ഭാരവാഹി തിരഞ്ഞെടുപ്പിൽ വോട്ടുണ്ടാകില്ല.
വിശിഷ്ടതാരങ്ങൾക്കും മത്സരിക്കാമെന്ന സുപ്രീം കോടതി മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബൂട്ടിയ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ പത്രിക നൽകിയിരുന്നു.
ആരാണ് വിശിഷ്ടതാരം ?
ഫിഫയോ എഎഫ്‍സിയോ അംഗീകരിച്ച സീനിയർ ലെവൽ രാജ്യാന്തര മത്സരങ്ങളിൽ ഒന്നെങ്കിലും കളിച്ചവരാണ് വിശിഷ്ട(എമിനന്റ്) താരമെന്ന പട്ടികയിൽ വരിക. വിരമിച്ചു 2 വർഷം പിന്നിട്ടിരിക്കണം. കൂടുതൽ മത്സരം കളിച്ച 6 പേരെ നിർവാഹക സമിതി അംഗമാക്കും. ഈ 6 പേരിൽ 4 പേർ പുരുഷന്മാരും 2 പേർ വനിതകളുമായിരിക്കും.
ഇനി വിലക്ക് പിൻവലിച്ചു കൂടേ? ഫിഫയ്ക്ക് എഐഎഫ്എഫിന്റെ കത്ത്
ന്യൂഡൽഹി ∙ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഭരണസമിതിയുടെ മേൽനോട്ടം അവസാനിപ്പിച്ച പശ്ചാത്തലത്തിൽ, തങ്ങൾക്കെതിരായ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഫിഫയ്ക്കു കത്തെഴുതി. ഫെഡറേഷന്റെ ആക്ടിങ് ജനറൽ സെക്രട്ടറി സുനന്ദോ ധർ ആണ് സസ്പെൻഷൻ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. തങ്ങൾ തന്നെയാണ് ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങൾ പൂർണമായും നിയന്ത്രിക്കുന്നതെന്നും കത്തിലുണ്ട്.
കോടതി നിയോഗിച്ച സമിതിയുടെ ബാഹ്യ ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ ഫെഡറേഷനെ ഫിഫ അംഗത്വത്തിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നത്. ഫിഫ വിലക്ക് ഒക്ടോബറിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിനെ ഉൾപ്പെടെ ബാധിക്കുമെന്നായതോടെയാണ് കോടതി കമ്മിറ്റിയെ പിൻവലിച്ചത്.
Content Highlights: AIFF, Bhaichung Bhutia, FIFA