ചിലെയുടെ പരാതി തള്ളി; ഇക്വഡോറിന് ലോകകപ്പ് കളിക്കാം
Mail This Article
ദോഹ ∙ ഇക്വഡോറിനെ ലോകകപ്പ് ഫുട്ബോളിൽ നിന്ന് അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ചിലെ സമർപ്പിച്ച പരാതി ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫ തള്ളി. ഇതോടെ ഖത്തർ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തെ സംബന്ധിച്ചുള്ള ആശങ്കകളൊഴിഞ്ഞു. നവംബർ 20ന് ഇക്വഡോറും ആതിഥേയരായ ഖത്തറും തമ്മിലാണ് ലോകകപ്പിലെ ഉദ്ഘാടന മത്സരം. എന്നാൽ വിധിക്കെതിരെ ലോക കായിക ആർബിട്രേഷൻ കോടതിയിൽ അപ്പീൽ നൽകുമെന്ന് ചിലെ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.
പൗരത്വ യോഗ്യതയില്ലാത്ത താരത്തെ തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഇക്വഡോർ കളിപ്പിച്ചു എന്നു പറഞ്ഞായിരുന്നു ചിലെയുടെ പരാതി. കൊളംബിയയിൽ ജനിച്ച ബൈറൺ കാസ്റ്റിലോയെ കളിപ്പിച്ചതിനെത്തുടർന്നായിരുന്നു ഇത്. 1998ൽ കാസ്റ്റിലോ ഇക്വഡോറിൽ എത്തി എന്ന രേഖകൾ ശരിയല്ലെന്നായിരുന്നു ചിലെയുടെ വാദം. എന്നാൽ ഇക്വഡോർ സമർപ്പിച്ച രേഖകൾ പരിശോധിച്ച ഫിഫ കാസ്റ്റിലോയ്ക്ക് പൗരത്വമുണ്ടെന്നു സ്ഥിരീകരിക്കുകയായിരുന്നു.
തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഏഴാമതായിപ്പോയ ചിലെ ലോകകപ്പിനു യോഗ്യത നേടിയിരുന്നില്ല. നാലാം സ്ഥാനക്കാരായി യോഗ്യത നേടിയ ഇക്വഡോർ ലോകകപ്പിൽ ഖത്തർ, സെനഗൽ, നെതർലൻഡ്സ് എന്നിവരുൾപ്പെടുന്ന എ ഗ്രൂപ്പിലാണ്.
English Summary: Chile loses FIFA appeal in World Cup case with Ecuador