ADVERTISEMENT

ലണ്ടൻ∙ യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ കരുത്തരായ ഇംഗ്ലണ്ടിനും ജർമനിക്കും തോൽവി. ജർമനിയെ താരതമ്യേന ദുർബലരായ ഹംഗറി എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചപ്പോൾ, ഇറ്റലി ഇതേ സ്കോറിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. ഈ വർഷം നടക്കുന്ന ഫിഫ ലോകകപ്പിന് യോഗ്യത നേടാത്ത ടീമുകളാണ് ഹംഗറിയും ഇറ്റലിയും. തോൽവിയോടെ ഇംഗ്ലണ്ട് യുവേഫ നേഷൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്തായി. ജയമറിയാതെ ഇംഗ്ലണ്ട് പൂർത്തിയാക്കുന്ന തുടർച്ചയായ അഞ്ചാമത്തെ മത്സരമാണിത്. 2014 ജൂണിനുശേഷം അവരുടെ ഏറ്റവും മോശം പ്രകടനം.

ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം 68–ാം മിനിറ്റിൽ ജിയാക്കോമോ റാസ്പഡോറിയാണ് ഇറ്റലിയുടെ വിജയഗോൾ നേടിയത്. പരുക്കേറ്റ ജോർദാൻ പിക്ഫോർഡിനു പകരം വലകാത്ത നിക്ക് പോപ്പിന് യാതൊരു അവസരം നൽകാതെ വലംകാലൻ ഷോട്ടിലൂടെയാണ് റാസ്പഡോറി ഇംഗ്ലണ്ട് വല കുലുക്കിയത്.

നേഷൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തോടെ വിരമിക്കൽ പ്രഖ്യാപിച്ച മുപ്പത്തിനാലുകാരൻ ആദം സസ്‌ലായിയാണ് ഹംഗറിയുടെ വിജയഗോൾ നേടിയത്. 17–ാം മിനിറ്റിലാണ് ജർമനിയുടെ ഹൃദയം തകർത്ത് സസ്‌ലായ് ഗോൾ നേടിയത്. വിജയത്തോടെ ഗ്രൂപ്പ് സിയിൽ ഹംഗറി 10 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ഇറ്റലി എട്ടു പോയിന്റുമായി രണ്ടാമതുണ്ട്. ജർമനി (6) മൂന്നാമതും ഇംഗ്ലണ്ട് (2) നാലാമതുമാണ്.

മറ്റു മത്സരങ്ങളിൽ‍ ബൾഗേറിയ ജിബ്രാൾട്ടറിനെയും (5–1), ജോർജിയ നോർത്ത് മാസിഡോണിയയെയും (2–0), എസ്തോണിയ മാൾട്ടയെയും (2–1) തോൽപ്പിച്ചു.

English Summary: England relegated after loss to Italy, Germany stunned by Hungary in Nations League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com