പരിശീലകനെ പുറത്താക്കിയില്ലെങ്കിൽ ടീം വിടുമെന്ന് ‘ഭീഷണി’; സൂപ്പർ താരത്തെയടക്കം പുറത്തിരുത്തി പ്രതികാരം
Mail This Article
മഡ്രിഡ് ∙ പരിശീലക സ്ഥാനത്തു നിന്ന് തന്നെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഫുട്ബോൾ ഫെഡറേഷനു ഇമെയിൽ അയച്ച 15 താരങ്ങളെ ടീമിനു പുറത്താക്കി സ്പെയിൻ വനിതാ ഫുട്ബോൾ ടീം പരിശീലകൻ ഹോർഹെ വിൽഡയുടെ പ്രതികാരം. ബലോൻ ദ് ഓർ പുരസ്കാര ജേതാവ് ബാർസയുടെ അലക്സിയ പ്യുട്ടയാസും ടീമിലില്ലെങ്കിലും പരുക്കു മൂലമാണെന്നാണ് വിശദീകരണം. ഒഴിവാക്കിയവർക്കു പകരമായി 5 പുതുമുഖ താരങ്ങളെ സ്വീഡനും യുഎസിനും എതിരായ മത്സരങ്ങൾക്കുള്ള 23 അംഗ ടീമിലെടുത്തിട്ടുണ്ട്.
തങ്ങളോട് പരുഷമായി പെരുമാറുന്നതിനാൽ കോച്ചിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം കളിക്കാർ ഫെഡറേഷനു കത്തെഴുതിയിരുന്നു. എന്നാൽ, കളിക്കാരുടെ പ്രതിഷേധം കണക്കിലെടുക്കാതിരുന്ന ഫെഡറേഷൻ നാൽപ്പത്തൊന്നുകാരനായ വിൽഡയെ പരിശീലക സ്ഥാനത്ത് തുടരാൻ അനുവദിച്ചു. ഇതോടെയാണ് കളിക്കാർ ടീം വിടുമെന്ന് ഭീഷണി മുഴക്കിയത്. കളിക്കാരുടെ ഇമെയിൽ കിട്ടിയതായി സ്ഥിരീകരിച്ച ഫെഡറേഷൻ പക്ഷേ ഇത്തരം നീക്കങ്ങൾ ഒരു തരത്തിലും അനുവദിക്കാനാവില്ലെന്നു പ്രതികരിച്ചു. കോച്ചിന് പൂർണപിന്തുണയും വാഗ്ദാനം ചെയ്തു. അതിനു പിന്നാലെയാണ് പ്രതിഷേധിച്ച താരങ്ങളെ ടീമിൽ നിന്നു പുറത്താക്കിയത്.
English Summary: Jorge Vilda omits 15 players after Spain mutiny and refuses to step down