മഞ്ഞക്കടലായി കലൂർ സ്റ്റേഡിയം; ഇത് ആവേശത്തിന്റെ മോഹമഞ്ഞ
Mail This Article
കൊച്ചി ∙ ഇന്നലെ സായാഹ്നമാകും മുൻപേ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം ഒരു കൂറ്റൻ മഞ്ഞത്തളികയായി മാറി. ഐഎസ്എൽ 9 –ാം സീസണിലെ കന്നിപ്പോരാട്ടത്തിനായി കേരളത്തിന്റെ കൊമ്പൻമാരും ഈസ്റ്റ് ബംഗാളും കളത്തിലിറങ്ങുന്നതിനു വളരെ മുൻപേ കാണികൾ കൂട്ടത്തോടെ ഗാലറി കയറിയിരുന്നു. അഞ്ചരയെത്തിയപ്പോഴേക്കും രണ്ടു നിര ഗാലറിയും നിറഞ്ഞു. പതിയെ ഏറ്റവും മുകളിലുള്ള 3 –ാം നിരയിലും മഞ്ഞയുടെ പകർന്നാട്ടം തുടങ്ങി. 7.30 നു കിക്കോഫ് വിസിൽ മുഴക്കം മുതൽ ഗാലറികൾ പെരുത്തുകയറി. അങ്ങുമിങ്ങും പന്തു കയറിയിറങ്ങിയെങ്കിലും കളിയിൽ ആവേശം വിടരാൻ നേരമെടുത്തു.
വാട്ട് എ സേവ്! എന്നു ഗാലറികൾ അലറിയത് 7 –ാം മിനിറ്റിൽ. ഈസ്റ്റ് ബംഗാളിന്റെ ബ്രസീലിയൻ മധ്യനിര താരം അലക്സ് ലിമ വലതു പാർശ്വത്തിലൂടെ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ മുഖത്തേക്കു കടന്നു കയറി ഇടതു ഗോളിലേക്കു തൊടുത്ത ഉശിരൻ ഷോട്ട് ബ്ലാസ്റ്റേഴ്സ് കാവൽക്കാരൻ പ്രഭ്സുഖൻ സിങ് ഗിൽ തട്ടിയകറ്റിയതു മുഴുനീളൻ ഡൈവിലൂടെ. 2 മിനിറ്റിനു ശേഷം ഗാലറികൾ മോഹിച്ചതൊരു ബ്ലാസ്റ്റേഴ്സ് ഗോൾ. പക്ഷേ, ക്യാപ്റ്റൻ ജെസലിന്റെ ക്രോസിൽ കാൽ വച്ചെങ്കിലും അപ്പോസ്തലസ് ജിയാനൂവിനു പിഴച്ചപ്പോൾ പന്തു ക്രോസ് ബാറിനു മുകളിലൂടെ പറന്നു. 2 –ാം പകുതിയിൽ വെടി കൊണ്ട പുലിക്കുട്ടികളെപ്പോലെ ബ്ലാസ്റ്റേഴ്സ് എതിർ ബോക്സിലേക്കു പട നയിച്ചതോടെ ഗാലറികൾ ഇരമ്പിയുണർന്നു. ലൂണ... ലൂണ വിളികൾ മുഴങ്ങി.
ആവേശത്തിനു തീ പിടിച്ചതു പക്ഷേ, 72 –ാം മിനിറ്റിൽ. അഡ്രിയൻ ലൂണയെന്ന ബ്ലാസ്റ്റേഴ്സിന്റെ മഹാമാന്ത്രികന്റെ ഗോളിൽ ബ്ലാസ്റ്റേഴ്സ് മുന്നിൽ. മഞ്ഞക്കടൽ വീണ്ടും വീണ്ടും ആർത്തിരമ്പി. അതിനിടയിലേക്കാണു ബ്ലാസ്റ്റേഴ്സ് കോച്ച് വുക്കൊമനോവിച്ചിന്റെ വജ്രായുധം വന്നിറങ്ങിയത്; യുക്രെയ്ൻ താരം ഇവാൻ കല്യൂഷ്നി! അതോടെ അവസാനിക്കാത്ത വിജയാരവങ്ങളിൽ മുങ്ങി, ഗാലറികൾ.
Content Highlight: Kerala Blasters wins first ISL match