35 കളി തോൽക്കാതെ അർജന്റീന: ലവനല്ലേ ‘ബെസ്റ്റ്’; വീഴ്ത്താനുറപ്പിച്ച് മെക്സിക്കോയും!
Mail This Article
മെസ്സിയുടെ റോൾ എന്താകും? ഒഴുക്കോടെ കളിക്കുന്ന ടീം മുൻകാലങ്ങളിൽ നിന്ന് ഏറെ മാറിക്കഴിഞ്ഞു. മെസിയും 10 പേരും എന്ന നിലയിൽ നിന്നു കെട്ടുറപ്പുള്ള ടീം എന്ന വിശേഷണത്തിലേക്ക് അവർ മാറിക്കഴിഞ്ഞു. കോപ്പ അമേരിക്ക, ഫൈനലിസിമ കിരീട നേട്ടങ്ങൾ മെസിയുടെ ഏകാംഗ മികവായിരുന്നില്ല വെളിപ്പെടുത്തിയത്; ടീമിന്റെ ഉറപ്പായിരുന്നു. മധ്യനിരയിലെ കളിയാസൂത്രകനായി റോഡ്രിഗോ ഡി പോളുണ്ട്. ഒപ്പം, ജിയോവാനി ലോ സെൽസോയും ലിയാൻഡ്രോ പരേദസും ചേരുമ്പോൾ മധ്യനിര അതിശക്തം. മുൻനിരയിൽ ലൗട്ടാരോ മാർട്ടിനെസിന്റെ മൂർച്ച. മധ്യ – മുന്നേറ്റ നിരകൾക്കിടയിൽ മെസ്സി സ്വതന്ത്രമായി പറന്നു കളിച്ചാൽ എതിരാളികൾ കളി പഠിക്കും! അതേസമയം, മെസ്സി നേരിയ പരുക്കിന്റെ പിടിയിലാണെന്ന വാർത്ത ആരാധക ഹൃദയങ്ങളിൽ തീ കോരിയിട്ടു കഴിഞ്ഞു. മറഡോണക്കാലത്തിനു ശേഷം അർജന്റീന നേരിട്ട വലിയ ദൗർബല്യങ്ങളിലൊന്നു നെഞ്ചുറപ്പിന്റെ അഭാവമായിരുന്നു. തിരിച്ചടികളിൽ പതറുന്ന ശീലം. മെസിക്കായി ലോക കിരീടം എന്ന വൻ സമ്മർദത്തെ അതിജീവിക്കാൻ കഴിയുമോ, അവർക്ക്? മറ്റൊന്നു ടീമിലെ ഏറ്റവും നിർണായക കണ്ണികളായ ഏഞ്ചൽ ഡി മരിയ, പൗലോ ഡിബാല എന്നിവരുടെ പരുക്കു തന്നെ. ഡി മരിയയെപ്പോലൊരു താരത്തിന്റെ അഭാവം നികത്തുക എളുപ്പമാകില്ല. എന്നാൽ, ഇരുവരും ലോകകപ്പിനു മുൻപു തന്നെ പരുക്കിൽ നിന്നു മുക്തരായി ടീമിനൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സൂപ്പർ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ സമീപകാല ക്ലബ് ഫുട്ബോൾ പ്രകടനങ്ങൾ അത്ര മികച്ചതായിരുന്നില്ലെന്ന ആശങ്കയും ബാക്കി.