ADVERTISEMENT

കൊച്ചി ∙ മഴയിൽ തണുത്തുറഞ്ഞു കിടന്ന നെഹ്റു സ്റ്റേഡിയത്തിലെ പുൽത്തകിടിയിൽ മഞ്ഞപ്പടയുടെ തീക്കളിയാട്ടം. നോർത്ത് ഈസ്റ്റിനെ അന്നാട്ടിൽ തകർത്തെറിഞ്ഞ വീര്യവുമായി കളം നിറഞ്ഞ കേരള ബ്ലാസ്‌റ്റേഴ്സ് ശക്തരായ ഗോവയെ കീഴടക്കിയത് 3–1ന്. വിജയത്തോടെ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് 5 –ാം സ്ഥാനത്തേക്കു കയറി. ക്യാപ്റ്റൻ അഡ്രിയൻ ലൂണ (42'), ദിമിത്രിയോസ് ഡയമന്റകോസ് (45' - പെനൽറ്റി), ഇവാൻ കല്യൂഷ്നി (52') എന്നിവരാണു ഗോൾ നേടിയത്. ഗോവയുടെ ആശ്വാസ ഗോൾ 67 –ാം മിനിറ്റിൽ നോഹ നേടി.

സംഘർഷം നിറഞ്ഞ പോരാട്ടത്തിനിടെ, ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ പലപ്പോഴും കൊമ്പുകോർത്തു. 6 വർഷത്തിനു ശേഷമാണു ബ്ലാസ്റ്റേഴ്സ് ഐഎസ്എലിൽ ഗോവയെ തോൽപിക്കുന്നത്.

ഇരു ടീമും കളിച്ചത് അതിവേഗ ഫുട്ബോളാണ്. ആദ്യ 40 മിനിറ്റിൽ കണ്ടതു പന്തിനു മേൽ ഗോവൻ ‘കാൽവശാവകാശം.’ പക്ഷേ, ഗോളവകാശം ഉറപ്പിച്ചതു മഞ്ഞപ്പടയായിരുന്നു. 37 –ാം മിനിറ്റിൽ സഹൽ അബ്ദുൽ സമദിന്റെ ഗോൾ ശ്രമം ഗോൾകീപ്പർ ധീരജിനെ മറികടന്നില്ലെങ്കിലും ഗോവൻ പ്രതിരോധത്തിലെ വിള്ളലുകൾ തുറന്നു കാട്ടി.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവ മത്സരത്തിനിടെ. Photo: Twitter@ISL
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവ മത്സരത്തിനിടെ. Photo: Twitter@ISL

ഏഡു ബേഡിയ, ബ്രാൻഡൻ ഫെർണാണ്ടസ്, നോഹ, വാസ്കെസ് കൂട്ടുകെട്ടിലൂടെ ഗോവ കളി നെയ്തു കയറുമ്പോഴായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കൗണ്ടർ അറ്റാക്ക്. വലതു വിങ്ങിൽ കെ. പി.രാഹുലിന്റെ സ്പ്രിന്റ്. പിന്നാലെ ഒന്നാന്തരം ക്രോസ് ഗോവൻ ഗോൾമുഖത്തേക്ക്.  ലൂണയ്ക്കു കണക്ട് ചെയ്യാനായില്ലെങ്കിലും എത്തിയതു സഹലിലേക്ക്.  ബോക്സിനുള്ളിലേക്കു ക്രോസ്. സ്വതന്ത്രനായി നിന്ന ലൂണയുടെ സിംഗിൾ ടച്ചിൽ പന്തു വലയിൽ. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ!

മഞ്ഞപ്പടയുടെ യവന യോദ്ധാവ് ഡയമന്റകോസിലൂടെ 3 മിനിറ്റിനകം ബ്ലാസ്റ്റേഴ്സ് അടുത്ത ഗോളും നേടി. ബോക്സിൽ ഡയമന്റകോസിനെ ഗോവൻ താരം വീഴ്ത്തിയതിനു റഫറി വിധിച്ചതു പെനൽറ്റി. കിക്കെടുത്തതു ഡയമന്റകോസ് തന്നെ (2–0). ബോക്സിനു പുറത്തുനിന്ന് അപ്രതീക്ഷിതമായി കല്യൂഷ്നിയുടെ ലോങ് റേഞ്ചർ. നെടുങ്കൻ ഡൈവ് ചെയ്തിട്ടും ധീരജ്  പരാജിതനായി. മൂന്നാം ഗോൾ. 

Content Highlight: Kerala Blasters vs FC Goa ISL Match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com