ADVERTISEMENT

കളിക്കാരെ ലോകകപ്പിനു വിട്ടുനൽകിയ ക്ലബ്ബുകൾക്ക് ഫിഫ നൽകേണ്ടത് 1,700 കോടി രൂപ 

ക്ലബ് ഫുട്ബോൾ സീസണു തൽക്കാലത്തേക്കു ‘സ്റ്റോപ്’ പറഞ്ഞാണ് സൂപ്പർതാരങ്ങൾ ലോകകപ്പിനു ഖത്തറിലെത്തുന്നത്. ക്ലബ് ഫുട്ബോൾ സീസൺ അവസാനിച്ചതിനു ശേഷം ജൂൺ–ജൂലൈ മാസങ്ങളിൽ ലോകകപ്പ് നടത്തുകയെന്ന പതിവ് രീതിയല്ല ഇത്തവണ. ക്ലബ് സീസണിന് ഇടവേള നൽകി ലോകകപ്പ് നടത്തുന്നത് ഇതാദ്യമാണ്. പൊന്നും വിലയുള്ള താരങ്ങളെ ഖത്തറിൽ ലോകകപ്പ് കളിക്കാൻ വിട്ടുനൽകുന്ന ക്ലബ്ബുകൾ ഫിഫയിൽനിന്ന് തലയെണ്ണി പണം വാങ്ങാനുള്ള തയാറെടുപ്പിലാണ്. 

ദിവസം 8.15 ലക്ഷം രൂപ! 

ലോകകപ്പിൽ പങ്കെടുക്കുന്ന ഓരോ താരത്തിനും ദിവസേന 8,500 പൗണ്ട് എന്ന നിരക്കിലാണ് ഫിഫ ക്ലബ്ബിനു പണം നൽകേണ്ടത്. ഏകദേശം 8.15 ലക്ഷം രൂപ. ലോകകപ്പിനു മുൻപ് മിക്ക ടീമുകൾക്കും 6 ദിവസത്തെ പരിശീലനമുണ്ട്. 13 ദിവസങ്ങളിലായാണ് ഗ്രൂപ്പ് മത്സരങ്ങൾ. ഇതടക്കം കുറഞ്ഞത് 19 ദിവസം ഒരു താരം ലോകകപ്പിനായി ക്ലബ്ബിൽ നിന്ന് മാറി നിൽക്കണം. ഇതുവഴി, ഒരാൾക്കായി ഫിഫ മുടക്കേണ്ടത് കുറഞ്ഞത് ഏകദേശം ഒന്നരക്കോടി രൂപയാണ്. ഈ ടീം നോക്കൗട്ടിലെത്തിയാൽ ദിവസങ്ങളുടെ എണ്ണം കൂടും. ഫൈനൽ വരെയെത്തിയാൽ ഒരു കളിക്കാരന് ആകെ നൽകേണ്ടി വരുന്ന തുക 2.36 കോടി രൂപയായി ഉയരും. 

ലോകകപ്പിനായി ക്ലബ് കളിക്കാരെ വിട്ടു നൽകാൻ ഫിഫ ആകെ മുടക്കേണ്ടത് ഏകദേശം 1,700 കോടി രൂപ. ഇംഗ്ലിഷ് പ്രിമിയർ ലീഗിലെ 20 ടീമുകളിൽ നിന്ന് നൂറിലധികം താരങ്ങളാണ് ലോകകപ്പിൽ കളിക്കുന്നത്. 

ബയണിന് ലോട്ടറി! 

ജർമൻ ക്ലബ് ബയൺ മ്യൂണിക്കിൽ നിന്നാണ് ഏറ്റവും കൂടുതൽ താരങ്ങൾ ലോകകപ്പിനെത്തുന്നത്. 17 പേർ. അതിൽ 7 പേരും കളിക്കുന്നത് ജർമനിക്കായി തന്നെ. 

(ക്ലബ്, ലോകകപ്പിൽ കളിക്കുന്ന താരങ്ങൾ, ഫിഫയിൽ നിന്ന് ലഭിക്കുന്ന കുറഞ്ഞ പ്രതിഫലത്തുക) 

1 ബയൺ മ്യൂണിക് 17 താരങ്ങൾ 25.5 കോടി 

2 ബാർസിലോന             16 താരങ്ങൾ     24 കോടി രൂപ 

3 മാഞ്ചസ്റ്റർ സിറ്റി 16 താരങ്ങൾ     24 കോടി രൂപ 

4 മാൻ.യുണൈറ്റഡ് 14 താരങ്ങൾ     21 കോടി രൂപ 

5 റയൽ മഡ്രിഡ് 13 താരങ്ങൾ     19.5 കോടി രൂപ 

6 ചെൽസി 12 താരങ്ങൾ      17 കോടി രൂപ 

English Summary: Bayern Munich sending seventeen players to World Cup — most of any club

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com