ADVERTISEMENT

കൊച്ചി ∙ ‘ലയണൽ മെസ്സിക്ക് ഇത് അഞ്ചാമത്തെ ലോകകപ്പാ. ക്രിസ്റ്റ്യാനോയും അഞ്ചേ ആയിട്ടുള്ളൂ. എനിക്കിത് ആറാമത്തെ ലോകകപ്പാ. ചെറിയ കളിയല്ലാട്ടോ ഇത് ’– പറയുന്നത് ഇന്ത്യൻ ഫുട്ബോളിനു കേരളം സമ്മാനിച്ച കാൽപുണ്യം ഐ.എം.വിജയൻ. ലോകകപ്പ് ഫുട്ബോൾ ഒരു കാലചക്രം പൂർത്തിയാക്കി ഏഷ്യൻ മണ്ണിൽ തിരിച്ചെത്തുമ്പോൾ വിജയൻ ആറാം ലോകകപ്പിനു സാക്ഷിയാകാനുള്ള ഒരുക്കത്തിലാണ്. 20 വർഷം മുൻപു ജപ്പാനിലും കൊറിയയിലും തുടങ്ങിയതാണു ഐനിവളപ്പിൽ മണി വിജയന്റെ ലോകകപ്പ് ‘തീർഥാടനം’.

കേരള പൊലീസിന്റെ ഫുട്ബോൾ പാഠങ്ങൾക്കും ഇന്ത്യൻ ഫുട്ബോളിന്റെ സാങ്കേതിക ദൗത്യത്തിനും അവധി നൽകി ഖത്തറിലേക്കു പറക്കാനൊരുങ്ങുന്ന വിജയനു പറഞ്ഞാൽ തീരാത്തത്ര സന്തോഷവിശേഷങ്ങളുണ്ട് ഈ ലോകകപ്പിന്. അതിലാദ്യത്തേത് ‘സ്വന്തം’ ടീമിന്റെ ശക്തമായ കിരീടസാധ്യതകൾതന്നെ. ഇന്ത്യയുടെ മുൻ ഗോളടിമനുഷ്യന്റെ ആരാധനാധമനികളിൽ നിറഞ്ഞോടുന്നത് അർജന്റീനയുടെ നീലവെള്ള രക്തമാണ്. ലയണൽ മെസ്സിയെന്ന ഫുട്ബോൾ മാന്ത്രികൻ ഇക്കുറി ലോകവേദിയിൽ നിറഞ്ഞാടുമെന്ന ഉത്തമ വിശ്വാസത്തിലാണു വിജയൻ.

‘ അർജന്റീനയ്ക്ക് ഇത്തവണ ‘നെരുപ്പ്’ സംഘമുണ്ട്. ബ്രസീലിനെ മാറക്കാനയിൽ കീഴടക്കി കോപ്പ പിടിച്ച ടീം സെറ്റാണ്. മെസ്സിക്കു വേണ്ടി മരിച്ചു കളിക്കാൻ റെഡിയായാണു റോഡ്രിഗോയും പരേഡസും മാർട്ടിനെസും പോലുള്ള ഗഡികളെത്തുന്നത്. മെസ്സി ഖത്തറിൽ പൊളിക്കും. നിലവിൽ ‘തീ’ ഫോമിലാണു മെസ്സി. അയാൾ ‘ഗോട്ട്’ ആണ്. ചുമ്മാ അങ്ങനെ ലോകകപ്പ് കരിയർ അവസാനിപ്പിക്കാൻ പറ്റ്വോ? ’ – പിഎസ്ജിയിലും അർജന്റീനയിലും ഒരുപോലെ മിന്നുന്ന ലയണൽ മെസ്സിയുടെ ഫോമിൽ വിജയനു പ്രതീക്ഷയേറെ. മെസ്സിയോടുള്ള ഇഷ്ടം കട്ടയ്ക്കാണെങ്കിലും വിജയൻ മനസ്സിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഫുട്ബോൾ വിഗ്രഹം മറ്റൊരു അർജന്റീനക്കാരന്റെയാണ്. സാക്ഷാൽ ഡിയേഗോ അർമാൻഡോ മറഡോണ തന്നെ.

‘1986ലെ ആ മെക്സിക്കോ ലോകകപ്പ് കാണുന്നതിനു മുൻപേ മറഡോണ എന്റെ വികാരമായി മാറിയിരുന്നു. തൃശൂരിൽ ഒരു ടീം ക്യംപിനിടയിലാണ് അന്നു ഫൈനൽ നടന്നത്. കളി കണ്ടത് ഒരു ഹോട്ടലിൽ പോയിരുന്നാണ്. എന്താ..പെർഫോമൻസ്..ഫുട്ബോളിലെ ഒരിക്കലും തളയ്ക്കാൻ പറ്റാത്ത ഒറ്റയാനാണു മറഡോണ. ഫൗൾ ചെയ്യാൻ വരുന്നവരെയും പന്തു റാഞ്ചാൻ വരുന്നവരെയും വെല്ലുവിളിച്ചുള്ള ആ നീക്കങ്ങളുണ്ടല്ലോ. ഓർക്കുമ്പോൾ ഇപ്പോഴും രോമം എഴുന്നേറ്റു നിൽക്കും. ഡിയേഗോ ഈ ലോകകപ്പിന്റെ നഷ്ടമാ. ഉണ്ടായിരുന്നേൽ ദോഹയിലെവിടെങ്കിലും വച്ചു ഞാൻ വീണ്ടും കണ്ടുമുട്ടിയേനെ. കെട്ടിപ്പിടിച്ചേനെ. ഉമ്മ വച്ചേനേ...’ – ഡിയേഗോയ്ക്കും കൂടി വേണ്ടി അർജന്റീന ഈ കപ്പ് ഉയർത്തുമെന്ന പ്രതീക്ഷയിലാണു വിജയൻ.  

‘ഇന്ത്യയ്ക്കായി ഖത്തറിൽ പന്തു കളിക്കാനിറങ്ങിയ നാൾ മുതൽ പരിചയമുള്ളതാണ് ഈ നാട്. ഒട്ടേറെ സുഹൃത്തുക്കളുള്ള രാജ്യം. ചാവി ഉൾപ്പെടെയുള്ള ലോകതാരങ്ങളെ കണ്ടുമുട്ടിയ ഇടം എന്ന നിലയ്ക്കും സ്പെഷലാണു ദോഹ’ – സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റ് കാണാൻ പോകുന്ന മനസ്സോടെയാണ് ഇക്കുറി വിജയന്റെ ലോകകപ്പ് യാത്ര. കഴിഞ്ഞ അഞ്ചു ലോകകപ്പുകളിൽ ഏറ്റവും ആസ്വദിച്ചത് ഏതെന്നു ചോദിച്ചാൽ വിജയൻ ബ്രസീലിന്റെ പക്ഷത്തെത്തും. 2014 ൽ ബ്രസീലിൽ നടന്ന ലോകകപ്പോളം ആവേശം നിറഞ്ഞൊരു അനുഭവം വേറെങ്ങുമുണ്ടായിട്ടില്ല.

മകൻ ആരോമലും ഇത്തവണ വിജയനൊപ്പം ലോകകപ്പിനു പോകുന്നുണ്ട്. ആരോമലിനിതു കന്നി ലോകകപ്പ്. വിജയനു മകനൊപ്പമുള്ള ആദ്യ ലോകകപ്പും. ഖത്തറിന്റെ ഓളത്തിലേയ്ക്കു പറന്നിറങ്ങാൻ വിജയനു കേരള ഫുട്ബോളിൽ നിന്നും കൂട്ടുണ്ട്. ജോപോൾ അഞ്ചേരി, ആസിഫ് സഹീർ, എം.സുരേഷ്, വിനു ജോസ്, നെൽസൺ, ഉസ്മാൻ തുടങ്ങി പതിനെട്ടോളം മുൻ കേരള താരങ്ങളാണു ദോഹയിലേക്കു തിരിക്കുന്നത്. ഇന്നു കൊച്ചി വിമാനത്താവളത്തിൽ നിന്നാണു യാത്രയുടെ ‘കിക്കോഫ്’. ലോക ഫുട്ബോളിന്റെ പുതിയ രാജാക്കൻമാരെ അറിഞ്ഞ ശേഷമേ എഐഎഫ്എഫ് ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ കൂടിയായ വിജയൻ നാട്ടിൽ തിരിച്ചെത്തൂ.

English Summary: IM Vijayan Travels To Qatar To Watch World Cup 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com