ലോകകപ്പ് വേദികളില്‍ മദ്യവില്പനയില്ലെന്ന് ഫിഫ; തീരുമാനം ഖത്തറുമായുള്ള ചർച്ചയ്ക്കു ശേഷം
Mail This Article
ദോഹ∙ ഖത്തര്‍ ഫുട്ബോൾ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യവില്‍പനയുണ്ടാകില്ലെന്ന് ഫിഫ. വില്‍പനയ്ക്ക് ലൈസന്‍സുള്ള ഇടങ്ങളിലും ഫാന്‍ ഫെസ്റ്റിവലിലും മാത്രമാകും മദ്യം ലഭിക്കുക. ഖത്തര്‍ അധികാരികളും ഫിഫയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം ഔദ്യോഗികമായി അറിയിച്ചത്.
ലോകകപ്പ് കിക്കോഫിനു രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് ഫിഫയുടെ തീരുമാനം വരുന്നത്. പരസ്യമായി മദ്യം കഴിക്കുന്നതിന് കര്‍ശന നിരോധനമുള്ള രാജ്യമാണ് ഖത്തര്‍. ലോകകപ്പിനെത്തുന്ന വിദേശികള്‍ക്ക് തീരുമാനം തിരിച്ചടിയാകും. ബീയര്‍ നിർമാതാക്കളായ എബി ഇന്‍ബെവിന്റെ ഉടമസ്ഥതയിലുള്ള ബഡ്‌വൈസര്‍, ലോകകപ്പിന്റെ പ്രധാന സ്‌പോണ്‍സറാണ്.
ഓരോ മത്സരത്തിനും മൂന്നു മണിക്കൂർ മുൻപും മത്സരം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷവും എട്ട് സ്റ്റേഡിയങ്ങളുടെയും ടിക്കറ്റ് പരിധിയില്‍ ആല്‍ക്കഹോളിക് ബീയര്‍ വില്‍ക്കാനായിരുന്നു ബഡ്‌വൈസറിന്റെ പദ്ധതി. പുതിയ തീരുമാനത്തോടെ ഈ പദ്ധതി ഉപേക്ഷിക്കേണ്ടിവരും. എന്നാൽ സ്റ്റേഡിയം പരിസരത്ത് തങ്ങളുടെ നോണ്‍ ആല്‍ക്കഹോളിക് ബീയറുകളുടെ വില്‍പനയുണ്ടാകുമെന്ന് ബഡ്‌വെയ്‌സര്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ദോഹയില്‍ ആരംഭിച്ച ബീച്ച് ക്ലബുകളില്‍ മദ്യവില്‍പനയുണ്ട്. നഗരമധ്യത്തില്‍ മൂന്നു ബീച്ച് ക്ലബ്ബുകളാണുള്ളത്. ലോകകപ്പ് മത്സരം കാണാനുള്ള സൗകര്യവും ക്ലബുകളില്‍ ഒരുക്കിയിട്ടുണ്ട്. അരലിറ്റര്‍ ബീയറിന് 1100 രൂപയായിരിക്കും നിരക്ക്.
English Sumamry: No alcohol sales permitted at Qatar's World Cup stadium sites