ADVERTISEMENT

ബ്രസീൽ ടീമിന്റെ പരിശീലനം കാണുന്നതു തന്നെ ഒരു സുന്ദരമായ കാഴ്ചയാണ്; അവരുടെ ഫുട്ബോൾ പോലെത്തന്നെ! ദോഹയിൽനിന്ന് അൽപം മാറി അൽ അറബിയ്യ മൈതാനത്താണ് ഇന്നലെ വൈകിട്ട് മഞ്ഞപ്പടയിറങ്ങിയത്. അർജന്റീനയെപ്പോലെ രഹസ്യാത്മക സ്വഭാവമൊന്നുമില്ല. ലയണൽ മെസ്സിയെ ഒളിപ്പിച്ചു വച്ച പോലെ നെയ്മാറിനെ ഒറ്റയ്ക്കു പരിശീലിക്കാൻ വിടുന്നുമില്ല അവർ. ഒരു പിരിമുറുക്കവുമില്ലാതെ ആകപ്പാടെ ആഹ്ലാദഭരിതമായ അന്തരീക്ഷം! ഗോൾകീപ്പർമാർ ഒഴികെയുള്ളവരെല്ലാം ഒന്നിച്ചാണ് പരിശീലനം.

നമ്മുടെ നാട്ടിൻപുറത്തു കളിക്കുന്ന പോലെ നടുവിൽ നിൽക്കുന്ന ഒരാളെ മറ്റെല്ലാവരും വട്ടം ചുറ്റിക്കുകയാണ്. അതിൽ താരഭേദമൊന്നുമില്ല. നെയ്മാറും വിനീസ്യൂസുമെല്ലാം മാറിമാറി വരുന്നുണ്ട്. തല്ലും തർക്കവുമെല്ലാം നടക്കുന്നുണ്ട്. സഹപരിശീലകനാണ് മേൽനോട്ടം. ഒടുവിൽ ഇനി മതിയാക്കാമെന്നു പറ‍ഞ്ഞു ആൾ. പിടി പീരിയഡിലെ സ്കൂൾ കുട്ടികളെപ്പോലെ ഉല്ലസിക്കുന്ന കളിക്കാരുണ്ടോ കേൾക്കുന്നു. എല്ലാവരും ചേർന്ന് പാവത്തെ പഞ്ഞിക്കിട്ടു! പ്രധാന പരിശീലകൻ ടിറ്റെ ഇതിലൊന്നും ശ്രദ്ധിക്കാതെ മൈതാനത്ത് ഉലാത്തുകയാണ്.

കുട്ടികൾ കളിക്കട്ടെ എന്നാണ് പ്രഫസർ എന്നു വിളിപ്പേരുള്ള ടിറ്റെയുടെ നിലപാട്. അറുപത്തൊന്നുകാരൻ ടിറ്റെ ബ്രസീലിയൻ കളിക്കാർക്ക് പിതാവിനെപ്പോലെയാണ്. ആ ബഹുമാനം മതി അദ്ദേഹത്തിന് അവരെ അടക്കി നിർത്താൻ. പത്രസമ്മേളനത്തിനു വന്നപ്പോൾ ടിറ്റെയും ഗൗരവം വിട്ട് ചിൽ ആയി. പക്ഷേ ടീമിനെക്കുറിച്ചുള്ള വിവരങ്ങൾ ചൂണ്ടിയെടുക്കാനുള്ള ചോദ്യങ്ങൾക്കെല്ലാം ചിരിയാണ് മറുപടി. ആ വിദ്യ കയ്യിലിരിക്കട്ടെ എന്ന ഭാവം! ഒടുവിൽ നിരന്തര ചോദ്യങ്ങൾക്കു മറുപടിയായി ടിറ്റെ പറ‍ഞ്ഞു. ഒരു രഹസ്യം നിങ്ങൾക്കു തരാം. സെർബിയയ്ക്കെതിരെ നെയ്മാർ കളിക്കും. അതാർക്കാണ് അറിയാത്തത് എന്നായി ബ്രസീലിയൻ പത്രക്കാർ. അത് എനിക്കറിയില്ലായിരുന്നു എന്നു ടിറ്റെ.

ബ്രസീലിൽ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വ്യക്തികളിലൊരാളാണ് ടിറ്റെ. ടിറ്റെയോടുള്ള ബ്രസീലിയൻ ആരാധകരുടെ ഇഷ്ടത്തിനു രാഷ്ട്രീയ കാരണങ്ങൾ കൂടിയുണ്ട്. ഈയിടെ നടന്ന ബ്രസീലിയൻ പ്രസിഡന്റ് തിര‍ഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ജെയ്ർ ബൊൽസനാരോ ബ്രസീലിന്റെ മ‍ഞ്ഞ ജഴ്സി പ്രചാരണത്തിനു വേണ്ടി ഹൈജാക്ക് ചെയ്തപ്പോൾ അതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു ടിറ്റെ. വോട്ടെടുപ്പിൽ ബൊൽസോനാരോ തോൽക്കുക കൂടി ചെയ്തതോടെ ടിറ്റെയുടെ ജനപ്രീതി കൂടി. ഈ ലോകകപ്പിൽ ബ്രസീൽ ജയിക്കുകയാണെങ്കിൽ വേണമെങ്കിൽ അഡിനോർ ലിയൊനാർഡോ ബാച്ചി എന്ന ടിറ്റെയ്ക്ക് ബ്രസീലിയൻ പ്രസിഡന്റ് സ്ഥാനത്തേക്കു വരെ മത്സരിക്കാം!

English Summary : Brazil to face Serbia in there first match of FIFA World Cup 2022 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com