ADVERTISEMENT

അൽ റയ്യാൻ∙ കാനഡയുടെ യുവരക്തത്തിന്റെ ചടുലതയ്ക്കു മുന്നിൽ ബൽജിയം രക്ഷപ്പെട്ടത് കഷ്ടിച്ച്. ലോകത്തെ രണ്ടാം നമ്പർ ടീമിനെതിരെ 1–0നു കീഴടങ്ങിയെങ്കിലും വമ്പൻനിരയ്ക്കെതിരെ കാനഡ കൂസലില്ലാതെ കളിച്ചു. 36 വർഷത്തിനു ശേഷം ലോകകപ്പിനു യോഗ്യത നേടിയതിന്റെ പരിഭ്രമമൊന്നും കാട്ടാതെ അവർ കാഴ്ചവച്ച ഫുട്ബോളിന് ഒട്ടേറെ ആരാധകരെയും ലഭിച്ചിട്ടുണ്ടാകും ഇന്നലെ. 44–ാം മിനിറ്റിൽ മിച്ചി ബാറ്റ്ഷുവായി നേടിയ ഗോളാണ് ബൽജിയത്തിന്റെ അഭിമാനം കാത്തത്.

ഗോൾ വഴങ്ങിയ ശേഷവും എതിർ ഗോൾമുഖത്തേക്ക് നിരന്തരം ഇരമ്പിക്കയറിയ കാനഡ മുന്നേറ്റനിരയ്ക്കു മുന്നിൽ ബൽജിയത്തിന്റെ ‘സുവർണ തലമുറ’ വിയർത്തു. ആദ്യപകുതിയുടെ തുടക്കത്തിൽ ലഭിച്ച പെനൽറ്റി കിക്ക് കാനഡ പാഴാക്കിയിരുന്നില്ലെങ്കിൽ ഈ മത്സരത്തിന്റെ വിധി മറ്റൊന്നായേനെ. ഗോൾകീപ്പർ തിബോ കോർട്ടോയുടെ 2 ഉജ്വല സേവുകളും ബൽജിയത്തെ തുണച്ചു.

ഇടവേളയ്ക്കു തൊട്ടു മുൻപായിരുന്നു ബാറ്റ്ഷുവായിയുടെ വിജയഗോൾ. ടോബി ആൽഡർവിയറെൽഡിന്റെ ലോങ് പാസിലേക്ക് ഓടിക്കയറിയ താരം അവസരം പാഴാക്കിയില്ല. ആദ്യ ടച്ചിൽ കരുത്തുറ്റ ഇടംകാൽ ഷോട്ട് വലയിൽ കയറി(1–0).8–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്ക് അൽഫോൻസോ ഡേവിസ് തുലച്ചതോടെ ലോകകപ്പ് ചരിത്രത്തിൽ ടീമിന്റെ കന്നി ഗോൾ കുറിക്കാനുളള അവസരം കാനഡയ്ക്കു നഷ്ടമായി. 

English Summary : Narrow victory for Belgium vs Canada in FIFA World Cup 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com