ADVERTISEMENT

ദോഹ∙ ഫിഫ ലോകകപ്പ് ഫുട്ബോളിൽനിന്ന് ആതിഥേയരായ ഖത്തർ പുറത്ത്. രണ്ടാം മത്സരത്തിൽ സെനഗലിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു തോറ്റതോടെയാണ് ഖത്തറിന്റെ പ്രതീക്ഷകൾക്കു മേൽ കരിനിഴൽ വീണത്. വെള്ളിയാഴ്ചത്തെ രണ്ടാം പോരാട്ടത്തിൽ നെതർലൻഡ്സ് ഇക്വഡോറിനോടു സമനില വഴങ്ങിയതോടെ ഖത്തറിന്റെ സാധ്യതകൾ അടഞ്ഞു. ആദ്യ മത്സരത്തിൽ ഇക്വഡോറിനോട് ഖത്തർ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു പരാജയപ്പെട്ടിരുന്നു.

ബോലായെ ദിയ (41), ഫമാറ ദിദിയു (48), ബംബാ ഡിയെങ്ങ് (84) എന്നിവർ സെനഗലിനായി ഗോളുകൾ നേടി. ലോകകപ്പിൽ ഖത്തറിന്റെ ആദ്യ ഗോൾ മുഹമ്മദ് മുന്താരി (78) സ്വന്തമാക്കി. മത്സരത്തിൽ സമ്പൂർണമായ ആധിപത്യമാണ് ഖത്തറിനെതിരെ സെനഗൽ സ്വന്തമാക്കിയത്. ഖത്തറിന്റെ പോരാട്ടങ്ങൾ ഏതാനും മികച്ച മുന്നേറ്റങ്ങളിലൊതുങ്ങി.

15–ാം മിനിറ്റിൽ ഖത്തറിന് ഒരു ഫ്രീകിക്ക് ലഭിച്ചെങ്കിലും പന്ത് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. സെനഗൽ താരം നംപാലിസ് മെൻഡിയെ പ്രതിരോധിക്കുന്നതിനിടെ ഫൗൾ വഴങ്ങിയ ഖത്തർ താരം ഇസ്മായിൽ മുഹമ്മദിന് യെല്ലോ കാർഡും കിട്ടി. നിരന്തരമായ സെനഗൽ ആക്രമണങ്ങളുടെ ഫലം ലഭിച്ചത് ആദ്യ പകുതിയിലെ നിശ്ചിത സമയം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ രണ്ടാം ഗോൾ നേടി സെനഗൽ ഖത്തറിനെ വീണ്ടും സമ്മർദത്തിലാക്കി. രണ്ടു ഗോൾ വീണതോടെ മറുപടി നൽകാനായി ഖത്തറിന്റെ ശ്രമം. 67–ാം മിനിറ്റിൽ ഇസ്മായിൽ മുഹമ്മദ‌ിന്റെ ഗോൾ ശ്രമം സെനഗൽ ഗോൾ കീപ്പർ തട്ടിയകറ്റി. എന്നാൽ പകരക്കാരനായെത്തി ഏതാനും മിനിറ്റുകൾക്കുള്ളിൽ മുഹമ്മദ് മുന്താരി ഖത്തറിനായി ലോകകപ്പിലെ ആദ്യ ഗോൾ നേടി. ഇസ്മായിൽ മുഹമ്മദിന്റെ അസിസ്റ്റിലായിരുന്നു ഗോൾ.

സെനഗൽ ആരാധകർ. Photo: Twitter@FIFAWC
സെനഗൽ ആരാധകർ. Photo: Twitter@FIFAWC

80–ാം മിനിറ്റിൽ സെനഗൽ താരം സിസ്സെയുടെ ഗോൾ ശ്രമം ഖത്തർ പ്രതിരോധ താരം ബൗലെം ഖൗഖി പരാജയപ്പെടുത്തി. 84–ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ബംബാ ഡിയെങ്ങിലൂടെ സെനഗൽ ഗോൾ നേട്ടം മൂന്നാക്കി ഉയർത്തി. രണ്ടാമതൊരു ഗോൾ നേടാൻ ഖത്തറിനു സാധിക്കാതെ പോയതോടെ സ്കോർ 3–1. ഖത്തറിന് ലോകകപ്പിലെ രണ്ടാം തോൽവി.

ഗോളുകൾ വന്ന വഴി

41–ാം മിനിറ്റിൽ സെനഗൽ മുന്നിൽ: സെനഗലിന്റെ ക്രെപിൻ ഡയറ്റ ഇടതു ഭാഗത്തുനിന്ന് നൽകിയ ക്രോസ് തടയാന്‍ ഖത്തർ താരം ബൗലെം ഖൗഖിക്കു സാധിച്ചില്ല. ഖൗഖിയെ കടന്ന് പന്ത് ബോലായെ ദിയയ്ക്കു ലഭിച്ചു. ഖത്തർ ഗോൾ കീപ്പർ മെഷാൽ ബർഷാമിനെ മറികടന്ന് ദിയ പന്ത് വലയിലേക്ക് അടിച്ചു കയറ്റി.

രണ്ടാം പകുതിയിലെ ഗോൾ: കോർണർ വഴിയായിരുന്നു മത്സരത്തിലെ സെനഗലിന്റെ രണ്ടാം ഗോള്‍ പിറന്നത്. ഇസ്മായിൽ ജേക്കബ്സ് കിക്കെടുത്തപ്പോൾ പോസ്റ്റിനു സമീപത്തേക്ക് ഓടിയെത്തുന്നു ഫമാറ ദിദിയു. ഖത്തർ ഗോളിക്കു മുകളിലൂടെ പന്ത് തല കൊണ്ട് വലയിലെത്തിക്കുന്നു ഫമാറ ദിദിയു. സെനഗൽ രണ്ടു ഗോളുകൾക്കു മുന്നിൽ.

ഖത്തറിന്റെ തിരിച്ചടി: മുഹമ്മദ് മുന്താരിയിലൂടെ ഖത്തർ ലോകകപ്പിലെ ആദ്യ ഗോൾ നേടി. ഇസ്മായിൽ മുഹമ്മദിന് വലതു ഭാഗത്തുനിന്ന് ലഭിച്ച പന്ത് മുഹമ്മദ് മുന്താരിക്കു നൽകുന്നു. സെനഗലിന്റെ കുലീബാലിയെ മറികടന്ന് മുന്താരി ഹെഡ‍റിലൂടെ ലക്ഷ്യം കാണുന്നു. പന്ത് തടയുന്നതിൽ സെനഗൽ ഗോൾ കീപ്പറും പരാജയപ്പെട്ടു.

സെനഗലിന്റെ മൂന്നാം ഗോൾ: പകരക്കാരനായി ഇറങ്ങിയ ബംബാ ഡിയെങ്ങിലൂടെ 84–ാം മിനിറ്റിൽ സെനഗൽ മൂന്നാം ഗോൾ സ്വന്തമാക്കി. സെനഗൽ താരം സബാലിയിൽനിന്ന് എൻഡായെയ്ക്കു പന്തു ലഭിച്ചു. ഗ്രൗണ്ടിന്റെ മധ്യത്തിലേക്കു നൽകിയ പന്ത് ഡിയെങ് സ്വന്തമാക്കുന്നു. പന്തുമായി മുന്നോട്ടു കുതിച്ച് ഡിയെങ്ങിന്റെ ഫസ്റ്റ് ടൈം ഷോട്ട് ഖത്തറിന്റെ വലയിൽ.

English Summary: FIFA World Cup 2022, Qatar vs Senegal Match Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com