ഓർമകളിൽ മറഡോണ; കൊതിപ്പിച്ച് ആ മെക്സിക്കൻ അലകൾ: മെസ്സിക്കു മുന്നിലും മെക്സിക്കോ
Mail This Article
ലോക ഫുട്ബോളിന്റെ ഖത്തറിലെ കളിക്കളങ്ങളിൽ ഇന്നൊരു ഓർമപന്ത് ഓടിക്കളിക്കാനെത്തും. ഇന്നു നവംബർ 25 ആണ്. ലോകഫുട്ബോളിന് അതിന്റെ ‘ദൈവത്തെ’ നഷ്ടമായ ദിനം. ഡിയേഗോ അർമാൻഡോ മറഡോണയെന്ന കാൽപന്തിന്റെ അമരമാന്ത്രികൻ ഈ ഭൂമുഖം വിട്ടു ദൈവത്തിന്റെ കൈകളിലേക്കു മടങ്ങിയിട്ടു രണ്ടു വർഷം തികയുന്നതിന്റെ ഓർമകളിലാണ് ഇന്നു ഖത്തറിൽ ലോകകപ്പിന്റെ പന്തുരുളുക. ദോഹയിലെ ഖലീഫ സ്റ്റേഡിയത്തിനു സമീപമായി മിഴിതുറന്ന ഡിയേഗോയുടെ കൂറ്റൻ മ്യൂറൽ ചിത്രം അറേബ്യൻ ലോകകപ്പിന്റെ ഭാഗ്യചിഹ്നമായി മാറുന്ന ഈ ദിനത്തിൽ ഒരു മെക്സിക്കൻ അലകളിൽ അലിഞ്ഞുചേരാനാകും ഫുട്ബോൾ ലോകം കൊതിക്കുക. ലോകഫുട്ബോളിലെ കാണപ്പെട്ട ദൈവമാണു ഡിയേഗോ എങ്കിൽ ആ ദൈവത്തിന്റെ വിശുദ്ധപുസ്തകമാണു മെക്സിക്കോയിലെ ലോകകപ്പ്. ലയണൽ മെസ്സിയും സംഘവും ജീവൻമരണമെന്നു വിശേഷിപ്പിക്കേണ്ടൊരു പോരാട്ടത്തിൽ മെക്സിക്കോയെ നേരിടാന്‍ തയാറെടുക്കുമ്പോഴാണു ഡിയേഗോയും അതേ മെക്സിക്കോയും ഒരുമിച്ചു നിറയുന്ന ‘ദൈവത്തിന്റെ ഓർമദിന’മെന്നതും യാദൃച്ഛികം.