ADVERTISEMENT

ദോഹ ∙ ബ്രസീൽ വിദേശരാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് എന്താണ്? സോയാബീൻ, ഇരുമ്പയിര്, പഞ്ചസാര..? അല്ല- ആനന്ദം, അനിർവചനീയമായ ആനന്ദം ! ബ്രസീലിയൻ ഫുട്ബോൾ ടീമാണ് അതിന്റെ ഉൽപാദകർ. ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ അതിന്റെ ഉപയോക്താക്കളും. ആ ആനന്ദത്തിന്റെ പ്രദർശനമാണ് കഴിഞ്ഞ ദിവസം രാത്രി ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ കണ്ടത്!

സെർബിയയ്ക്കെതിരെ സുന്ദരജയവുമായി ബ്രസീൽ ഫുട്ബോൾ ടീം മൈതാനത്ത് വിക്ടറി ലാപ് നടത്തുമ്പോൾ ഗാലറിയിൽ ബ്രസീൽ ആരാധകർ വികാരാവേശത്തിൽ വിതുമ്പുകയായിരുന്നു. ജയം മാത്രമല്ല അതിനു കാരണം. റിച്ചാലിസണിന്റെ അക്രോബാറ്റിക് ഗോളുമല്ല. ആദ്യ ഗോളിനു ശേഷം ബ്രസീൽ കളിച്ച 20 മിനിറ്റ് സ്വർഗത്തിലിരുന്നാണ് അവർ ആസ്വദിച്ചത്. വൺ ടച്ച് പാസുകൾ, കട്ട്ബാക്കുകൾ, സ്റ്റെപ് ഓവറുകൾ... ഇരുട്ടിൽ മിന്നാമിനുങ്ങുകളെപ്പോലെ തിളങ്ങിയ ബ്രസീൽ താരങ്ങൾക്കു മുന്നിൽ വഴി തെറ്റി നിന്നു സെർബിയൻ കളിക്കാർ. ഞാൻ ജോഗോ ബൊണിറ്റോ കണ്ടു- ഒരു ബ്രസീലിയൻ മാധ്യമപ്രവർത്തകന്റെ വാക്കുകൾ.

sebria-goal-keeper
ബ്രസീൽ– സെർബിയ മത്സരത്തിൽ നിന്ന്: ചിത്രം: നിഖിൽ രാജ് ∙ മനോരമ

ടിറ്റെയ്ക്കു മുൻപ് പരിശീലകനായിരുന്ന ഡൂംഗയുടെ കാലത്തും എന്തിന് 2002ൽ അവരെ ചാംപ്യന്മാരാക്കിയ ലൂയി ഫിലിപ് സ്കൊളാരിയുടെ കാലത്തും ബ്രസീൽ ആരാധകർ ടീമിൽ നിന്ന് ഇതു പോലൊരു ആക്രമണ ഫുട്ബോൾ കണ്ടിട്ടില്ല. ലോകകപ്പ് സ്ക്വാഡിൽ 9 ഫോർവേഡുകളെ കുത്തി നിറച്ചപ്പോൾ ടിറ്റെയുടെ മനസ്സിലെന്തായിരുന്നുവെന്ന് ലുസെയ്‌ലിലെ മൈതാനത്തു കണ്ടു. വിനീസ്യൂസിന്റെ പിടിച്ചാൽ കിട്ടാത്ത കുതിപ്പും നെയ്മാറിന്റെ കേളിങ് ഷോട്ടുകളും ആദ്യ പകുതിയിൽത്തന്നെ സെർബിയൻ പ്രതിരോധത്തിനു ഭീഷണിയായിരുന്നു. റാഫിഞ്ഞയും റിച്ചാർലിസണുമാണ് ആദ്യ പകുതിയിൽ മങ്ങി നിന്നത്. റാഫി‍ഞ്ഞയ്ക്കു കുറച്ചു കൂടി ഫിനിഷിങ് ഉണ്ടായിരുന്നെങ്കിൽ ബ്രസീൽ ആദ്യമേ മുന്നിലെത്തിയേനെ. ഗോൾകീപ്പർ വാന്യ മിലിങ്കോവിച്–സാവിച്ചിന്റെ സേവുകളും അതു പരാജയപ്പെട്ടപ്പോൾ ഗോൾ പോസ്റ്റും സെർബിയയ്ക്കു തുണയായി.

neymar-world-cup
ബ്രസീൽ– സെർബിയ മത്സരത്തിൽ നിന്ന്: ചിത്രം: നിഖിൽ രാജ് ∙ മനോരമ

മുന്നേറ്റനിരക്കാർ മാത്രമല്ല ഈ ബ്രസീൽ വിജയത്തിന്റെ ആസൂത്രകർ. മധ്യനിരയെ അപാരമായ പാസിങ് ‌റേഞ്ചോടെ നിയന്ത്രിച്ച കാർലോസ് കാസെമിറോയും പ്രതിരോധത്തിൽ ഉജ്വലമായ ഒത്തിണക്കത്തോടെ കളിച്ച തിയാഗോ സിൽവയും മാർക്വിഞ്ഞോസും കൂടിയാണ്. യൂറോപ്യൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 8 ഗോളുകളോടെ ടോപ് സ്കോറർമാരിൽ മൂന്നാമതായ അലക്സാണ്ടർ മിട്രോവിച്ചിനെയും 6 അസിസ്റ്റുകളോടെ ഒന്നാമനായ ഡുസാൻ ടാഡിച്ചിനെയും അതോടെ ബ്രസീൽ നിർവീര്യമാക്കി. ലോകകപ്പിൽ ബ്രസീലിന്റെ പോരായ്മ എന്നു പറയപ്പെടുന്ന ഫുൾബാക്ക് സ്ഥാനത്തു കളിച്ച അലക്സ് സാന്ദ്രോയും ഡാനിലോയും വരെ മോശമാക്കിയില്ല.

world-cup-neymar
ബ്രസീൽ– സെർബിയ മത്സരത്തിൽ നിന്ന്: ചിത്രം: നിഖിൽ രാജ് ∙ മനോരമ

ആരാധകരെ സന്തോഷിപ്പിച്ചു എന്നതിനൊപ്പം ഈ ജയം ടിറ്റെയുടെ ടീമിനു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. എല്ലാ ലോകകപ്പുകളിലും ആദ്യ മത്സരം ബ്രസീലിന് ആശങ്കയുടെ നിമിഷങ്ങൾ സമ്മാനിക്കാറുണ്ട്. യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ പോർച്ചുഗലിനെ വരെ മറികടന്ന് ഒന്നാമതെത്തിയ സെർബിയയ്ക്കെതിരെയും ആദ്യ പകുതിയിൽ ഗോൾ നേടാനാവാതെ ബ്രസീൽ കഷ്ടപ്പെട്ടെങ്കിലും ഗോളിന്റെ മഴക്കാറ് സെർബിയൻ വലയ്ക്കു മുന്നിൽ മൂടിക്കെട്ടി നിൽക്കുന്നുണ്ടായിരുന്നു. രണ്ടാം പകുതിയിൽ അതു പെയ്തു-സാംബാ താളത്തോടെ തന്നെ!

English Summary: Brazil vs Serbia World cup 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com